സിനിമകളിലെ 'മതനിന്ദ' തടയാൻ സെൻസർ ബോർഡുമായി സന്യാസിമാർ: മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
ഹിന്ദു ദൈവങ്ങളെയും സനാതന ധർമത്തെയും സിനിമകളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ധർമ സെൻസർ ബോർഡ് എന്ന് പേരിട്ടിരിക്കുന്ന സെൻസർ ബോർഡിന്റെ ലക്ഷ്യം

പ്രയാഗ്‌രാജ്: സിനിമകളിലെ മതനിന്ദ തടയാൻ സെൻസർ ബോർഡ് രൂപീകരിച്ച് ഹിന്ദു സന്യാസിമാർ. ജ്യോതിഷ് പീഠിലെ ശങ്കരാചാര്യ എന്നറിയപ്പെടുന്ന അവിമുക്തേശ്വരാനന്ദ് സരസ്വതി ആണ് ബോർഡിന്റെ അധ്യക്ഷൻ. ഹിന്ദു ദൈവങ്ങളെയും സനാതന ധർമത്തെയും സിനിമകളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് 'ധർമ സെൻസർ ബോർഡ്' എന്ന് പേരിട്ടിരിക്കുന്ന സെൻസർ ബോർഡിന്റെ ലക്ഷ്യം.
ജനുവരി 3ന് ആണ് അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ നേതൃത്വത്തിൽ സെൻസർ ബോർഡിന് രൂപം നൽകിയത്. ഇതിന് പിന്നാലെ സംവിധായകർക്കുള്ള മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചു. മാർഗ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കുമെന്നാണ് അവിമുക്തേശ്വരാനന്ദ് അറിയിച്ചിരിക്കുന്നത്. ഇതിനായി ഒരു ലീഗൽ സെല്ലും രൂപീകരിച്ചിട്ടുണ്ട്.
നിലവിൽ സർക്കാരിന്റെ സെൻസർ ബോർഡ് ചിത്രങ്ങൾ വേണ്ട വിധം വിലയിരുത്തുന്നില്ലെന്നാണ് സന്യാസിമാരുടെ പരാതി. സെൻസർ ബോർഡ് പ്രദർശനം അനുവദിക്കുന്ന ചിത്രങ്ങളിലും മതവികാരം വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങൾ ഉണ്ടെന്നും സെൻസർ ബോർഡിൽ ഒരു മതപണ്ഡിതനെ നിയമിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കാത്തതിനാലാണ് സ്വന്തം സെൻസർ ബോർഡ് രൂപീകരിച്ചതെന്നും ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നടക്കുന്ന മാഘ് മേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അവിമുക്തേശ്വരാനന്ദ് പറഞ്ഞു.
സിനിമ,സീരിയൽ,വെബ് സീരീസുകൾ എന്നിവയ്ക്ക് പുറമേ സ്‌കൂൾ,കോളജ്,സർവകലാശാലകൾ എന്നിവിടങ്ങളിലെ നാടകങ്ങൾ,സ്‌കിറ്റുകൾ എന്നിവയും ധർമ സെൻസർ ബോർഡ് സെൻസർഷിപ്പിന് വിധേയമാക്കും.
Adjust Story Font
16

