കാലുകൾ അറുത്തുമാറ്റപ്പെട്ട നിലയിൽ; 426 കിലോ ഭാരമുള്ള ഗാന്ധിജിയുടെ വെങ്കലപ്രതിമ മോഷണം പോയി
മുഖം മൂടി ധരിച്ചെത്തിയ സംഘം രാത്രി വന്ന് പ്രതിമ കടത്തിപ്പോവുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്

- Published:
3 Feb 2026 5:33 PM IST

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള 426 കിലോ ഭാരമുള്ള മഹാത്മാഗാന്ധിയുടെ വെങ്കല പ്രതിമ മോഷണം പോയി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പൂർണകായ പ്രതിമയുടെ കാൽപാദത്തിന് മുകളിലായി യന്ത്രം ഉപയോഗിച്ച് മുറിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. മുഖം മൂടി ധരിച്ച മൂന്നു പേരാണ് മേഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
മോഷ്ടിക്കപ്പെട്ട പ്രതിമക്ക് ചരിത്രപരവും സാംസ്‌കാരികവുമായ ഏറെ പ്രാധാന്യമുണ്ട്. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനായി ഇന്ത്യൻ സർക്കാർ നൽകിയതാണ് പ്രതിമ. 2021 നവംബറിൽ അന്നത്തെ അന്നത്തെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ 24-ാം മണിക്കൂറിനുളളിൽ തന്നെ പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു.
ഓസ്ട്രേലിയയിൽ സമീപകാലത്തായി വർദ്ധിച്ചുവരുന്ന ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണോ ഈ മോഷണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മെൽബണിലെ ക്ഷേത്രങ്ങൾക്ക് നേരെയും ഗാന്ധി പ്രതിമകൾക്ക് നേരെയും ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ചയിലെ മോഷണത്തിൽ പ്രതികളെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Adjust Story Font
16
