'ബി.ജെ.പിയെ ഞാനെന്റെ ഗുരുവായി കാണുന്നു; എന്ത് ചെയ്യാൻ പാടില്ലെന്ന് അവരെന്നെ പഠിപ്പിക്കുന്നു'; രാഹുൽ ഗാന്ധി
പ്രതിപക്ഷത്തിന് ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂട് ആവശ്യമാണ്. അത് കോൺഗ്രസിന് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്.

ന്യൂഡൽഹി: ബി.ജെ.പിയെ തന്റെ ഗുരുവായി കാണുന്നതായും എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് അവർ തന്നെ പഠിപ്പിക്കുന്നതായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പി പാർട്ടി തങ്ങളെ എത്രത്തോളം ആക്രമിക്കുന്നുവോ അത്രത്തോളം കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം മനസിലാകാൻ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ബി.ജെ.പി ഞങ്ങൾക്ക് നേരെ ആക്രമണം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് കോൺഗ്രസ് പാർട്ടിയെ അവരുടെ പ്രത്യയശാസ്ത്രം മനസിലാക്കാൻ സഹായിക്കും. ബി.ജെ.പിയെ എന്റെ ഗുരുവായി ഞാൻ കരുതുന്നു. അവർ എനിക്ക് വഴി കാണിക്കുകയും എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് എന്നെ പഠിപ്പിക്കുകയും ചെയ്യുന്നു"- അദ്ദേഹം പറഞ്ഞു. പറഞ്ഞു.
"ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടം ഇനി തന്ത്രപരമായ രാഷ്ട്രീയ പോരാട്ടമല്ല. പ്രതിപക്ഷത്തിന് ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂട് ആവശ്യമാണ്. അത് കോൺഗ്രസിന് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്. പ്രതിപക്ഷ പാർട്ടികൾക്ക് സുഖകരമായ അന്തരീക്ഷം ഉറപ്പാക്കുക എന്നതും ഞങ്ങളുടെ ചുമതലയാണ്"- അദ്ദേഹം പറഞ്ഞു.
അതേസമയം, ഭാരത് ജോഡോ യാത്ര ഇതുവരെ പാർട്ടിക്ക് വിജയകരമാണെന്ന് രാഹുൽ പറഞ്ഞു. "അത് ആരംഭിച്ചപ്പോൾ, കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള ഒരു സാധാരണ യാത്ര എന്ന നിലയിലാണ് അതിനെ കണ്ടത്. എന്നാൽ ഈ യാത്രയ്ക്ക് ശബ്ദവും വികാരങ്ങളും ഉണ്ടെന്ന് ഞങ്ങൾ പതുക്കെ മനസിലാക്കി"- അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയിൽ എല്ലാ പ്രതിപക്ഷ നേതാക്കളും കോൺഗ്രസിനൊപ്പമാണെന്നും എന്നാൽ ചില രാഷ്ട്രീയ സമ്മർദങ്ങൾ ഉണ്ടെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"ഭാരത് ജോഡോ യാത്രയുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്. ഞങ്ങളോടൊപ്പം ചേരുന്നതിൽ നിന്ന് ആരെയും തടയാൻ പോകുന്നില്ല. അഖിലേഷും മായാവതിയും മറ്റുള്ളവരും സ്നേഹത്തിന്റെ ഇന്ത്യ ആഗ്രഹിക്കുന്നു. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ ബന്ധമുണ്ട്"- രാഹുൽ കൂട്ടിച്ചേർത്തു.
സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് കോൺഗ്രസിനെ ബി.ജെ.പിയുമായി ഉപമിക്കുകയും ഉത്തർപ്രദേശിലെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണമൊന്നും ലഭിച്ചിട്ടില്ലെന്ന് പറയുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. നിലവിൽ ശൈത്യകാല അവധിയിലുള്ള ഭാരത് ജോഡോ യാത്ര ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് യാത്ര പുനരാരംഭിച്ച് ഉത്തർപ്രദേശിൽ പ്രവേശിക്കും.
Adjust Story Font
16

