Quantcast

'ഞാൻ മാറ്റത്തിന്റെ പ്രതിനിധി'; ഹൈക്കമാൻഡ് സംസ്‌കാരത്തിൽ മാറ്റം വരണമെന്ന് തരൂർ

23 പേരുടെ മാത്രമല്ല, 9000 പേരുടെ പിന്തുണയും തനിക്കു വേണം

MediaOne Logo

abs

  • Published:

    30 Sep 2022 10:42 AM GMT

ഞാൻ മാറ്റത്തിന്റെ പ്രതിനിധി; ഹൈക്കമാൻഡ് സംസ്‌കാരത്തിൽ മാറ്റം വരണമെന്ന് തരൂർ
X

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയെ മുമ്പോട്ടു നയിക്കാനുള്ള നയരേഖ തന്റെ പക്കലുണ്ടെന്നും ഹൈക്കമാൻഡ് സംസ്‌കാരം അവസാനിപ്പിക്കേണ്ട സമയമായെന്നും പ്രസിഡണ്ട് സ്ഥാനാർത്ഥി ശശി തരൂർ. താൻ മാറ്റത്തിന്റെ പ്രതിനിധിയാണ് എന്നും നാമനിർദേശ പത്രികാ സമർപ്പണത്തിന് ശേഷം തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

'തൽസ്ഥിതി തുടരണമെന്ന് ആഗ്രഹിക്കുന്നവർ എനിക്കു വേണ്ടി വോട്ടു ചെയ്യില്ല. ഞാൻ മാറ്റത്തെയും വ്യത്യസ്ത സമീപനത്തെയും പ്രതിനിധീകരിക്കുന്നു. പാർട്ടിയെ മുമ്പോട്ടു കൊണ്ടുപോകാനുള്ള കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നു. ചരിത്രത്തിൽ പാർട്ടിക്ക് ധാരാളം വിജയകഥകളുണ്ട്. കുറച്ചുവർഷങ്ങളായി തിരിച്ചടികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.' - അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത് സൗഹൃദമത്സരമാണ് എന്നും തരൂർ കൂട്ടിച്ചേർത്തു. 'ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന് കോൺഗ്രസ് പ്രസിഡണ്ട് ഉറപ്പുതന്നിട്ടുണ്ട്. ഗാന്ധി കുടുംബം ഈ പോരാട്ടത്തിൽ നിഷ്പക്ഷമാണ്. എത്ര സ്ഥാനാർത്ഥികളുണ്ടോ അവരെയെല്ലാം കുടുംബം സ്വാഗതം ചെയ്യുന്നു. ആ സ്പിരിറ്റിലാണ് ഞാൻ സ്ഥാനാർത്ഥിയായത്. ഇത് ആരെയും അനാദരിക്കാനല്ല. സൗഹൃദമത്സരമാണിത്' - തരൂർ വ്യക്തമാക്കി.

23 പേരുടെ മാത്രമല്ല, 9000 പേരുടെ പിന്തുണയും തനിക്കു വേണമെന്ന് തരൂർ എൻഡിടിവിയോട് പ്രതികരിച്ചു. 'ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നാണ് സോണിയാ ഗാന്ധി അറിയിച്ചിട്ടുള്ളത്. എന്നെ സംബന്ധിച്ച് ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണെടുക്കുന്നത്. പ്രിയങ്ക ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഞാൻ ആശയവിനിമയം നടത്തി. അവരിൽനിന്നും അങ്ങനെയൊരു സന്ദേശമാണ് ലഭിച്ചത്. ദിഗ് വിജയ് സിങ് സോണിയാ ഗാന്ധിയെ കണ്ടപ്പോഴും ഇതേ സന്ദേശമാണ് കിട്ടിയത്' - അദ്ദേഹം പറഞ്ഞു.

അതിനിടെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ തരൂർ ഒറ്റയ്ക്കായി. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കൾ മല്ലികാർജുൻ ഖാർഗെയ്ക്ക് പന്തുണ നൽകിയതോടെയാണ് തരൂർ ഒറ്റപ്പെട്ടത്. കത്തയച്ച നേതാക്കളിൽ പ്രമുഖനായിരുന്നു തരൂർ.

ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ പിന്തുണക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തെ ജി 23 നേതാക്കൾ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിനത്തിലാണ് അപ്രതീക്ഷിതമായാണ് ഇവർ നിലപാടു മാറ്റിയത്. ജി 23യിലെ പൃത്ഥ്വിരാജ് ചവാൻ, മനീഷ് തിവാരി, ഭൂപീന്ദർ സിങ് ഹൂഡ, ആനന്ദ് ശർമ്മ എന്നിവരാണ് ഖാർഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്.

പദവിയിലേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന ദിഗ് വിജയ് സിങ് അവസാന നിമിഷം പിന്മാറിയതോടെയാണ് സ്ഥാനാർത്ഥിത്വം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയിലെത്തിയത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്. ഒരാൾ, ഒരു പദവി പ്രകാരം അധ്യക്ഷ പദവിയിലെത്തുമ്പോൾ ഈ സ്ഥാനം ഒഴിയേണ്ടി വരും.

നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് തരൂർ എഐസിസി ആസ്ഥാനത്ത് പത്രിക സമർപ്പിക്കാനെത്തിയത്. ഗാന്ധി സമാധി സ്ഥലമായ രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഇദ്ദേഹം പാർട്ടി ആസ്ഥാനത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അമ്പത് പേരാണ് തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പുവച്ചിട്ടുള്ളത്.

TAGS :

Next Story