ഒറ്റയടിയ്ക്ക് കൂട്ടിയ മിനിമം ബാലന്‍സ് പരിധി കുറച്ച് ഐസിഐസിഐ ബാങ്ക്
സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായാണ് ഉയര്‍ത്തിയിരുന്നത്

മുംബൈ: ഒറ്റയടിയ്ക്ക് 50,000 രൂപയാക്കി കൂട്ടിയ മിനിമം ബാലന്‍സ് പരിധി 15000 രൂപയാക്കി കുറച്ച് ഐസിഐസിഐ ബാങ്ക്. സേവിങ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് പരിധി ഒറ്റയടിക്ക് അഞ്ചുമടങ്ങായാണ് ഉയര്‍ത്തിയിരുന്നത്. പ്രതിഷേധങ്ങളെ തുടർന്നാണ് ഇപ്പോൾ പരിധി കുറിച്ചിരിക്കുന്നത്.
ഈ മാസം ആദ്യം മുതൽ സേവിംഗ്‌സ് അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മെട്രോ, നഗര പ്രദേശങ്ങളിൽ 50,000 രൂപയും അർധ നഗര പ്രദേശങ്ങളിൽ 25,000 രൂപയും ഗ്രാമീണ മേഖലകളിൽ 10,000 രൂപയും മിനിമം ശരാശരി ബാലൻസ് നിർബന്ധമാക്കിയിരുന്നു. അർധ നഗര പ്രദേശങ്ങളിലേത് 25,000 രൂപയിൽ നിന്ന് 7,500 രൂപയായി കുറച്ചിട്ടുണ്ട്. ഗ്രാമീണ, അർധ നഗര പ്രദേശങ്ങളിലെ പഴയ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് 5000 രൂപയാണ്.
മിനിമം ബാലൻസിന് താഴെപ്പോയാൽ ബാങ്ക് പിഴ ഈടാക്കുമെന്നും ഐസിഐസിഐ ബാങ്കില്‍ ആവശ്യമായ മിനിമം ബാലന്‍സില്‍ കുറവുള്ള തുകയുടെ ആറു ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ഈടാക്കുമെന്നും ബാങ്ക് അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കാണ് ഐസിഐസിഐ ബാങ്ക്.
പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജും ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്ക് വഴിയോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ വഴിയോയുള്ള മൂന്ന് ഇടപാടിന് ശേഷം 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. പണം പിന്‍വലിക്കലിനും ഇതേ നിരക്ക് ബാധകമാണ്. നോണ്‍ ബാങ്ക് സമയങ്ങളിലോ അവധി ദിവസത്തിലോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നവര്‍ മാസത്തില്‍ 10,000 രൂപ കടന്നാല്‍ ഓരോ ഇടപാടിനും 50 രൂപ ഫീസ് നല്‍കണം.
Adjust Story Font
16

