മുഖം നോക്കി ലക്ഷണം പറയാമെന്ന് കൈനോട്ടക്കാരൻ; ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന് നഷ്‌ടമായത് 31 ലക്ഷം രൂപ
തത്തയുമായി കൈനോട്ടത്തിനിരിക്കുകയായിരുന്നു വ്യാജ ജ്യോത്സ്യൻ

- Updated:
2026-03-14 08:30:52.0

ബംഗളൂരു: ഒരു കൈനോട്ടക്കാരൻ വാക്കും വിശ്വസിച്ച് ബംഗളൂരുവിൽ ഒരാൾക്ക് നഷ്‌ടമായത് 31 ലക്ഷം രൂപ. ആദായനികുതി വകുപ്പിന്റെ കോറമംഗള ഓഫിസിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലിചെയ്യുന്ന 55 കാരനായ വി. സത്യനാരായണനാണ് തട്ടിപ്പിന് ഇരയായത്. ഭാഗ്യം വർധിപ്പിക്കുന്നതിനും ജോലിയിൽ സ്ഥാനകയറ്റം ലഭിക്കുന്നതിനുമായാണ് ഇയാൾ ഇത്തരത്തിൽ പണം നൽകിയത്.
2025 ഡിസംബറിലാണ് സത്യനാരായണൻ ശേഖർ എന്ന വ്യാജ ജ്യോത്സ്യനെ കണ്ടുമുട്ടിയത്. ഭാരതിനഗറിലെ ശ്രീ സർക്കിളിനടുത്തുള്ള സെന്റ് ജോൺസ് റോഡിന് സമീപം വഴിയരികിൽ തത്തയുമായി (ഗിലി ശാസ്ത്രം) ഇരിക്കുകയായിരുന്നു ഇയാൾ. മുഖം നോക്കി ലക്ഷണം പറയാമെന്നും ജീവിതത്തിൽ പ്രതിസന്ധി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവ നീങ്ങാൻ പ്രത്യേക പൂജ വേണമെന്നും ജ്യോത്സ്യൻ പറഞ്ഞു. ഇതിനായി 50,000 രൂപയുടെ ചടങ്ങും നിർദേശിച്ചു. പൂജകൾ പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ അറിയിക്കാമെന്ന് ഉറപ്പും നൽകി. കുറച്ചുദിവസം കഴിഞ്ഞ് കൈനോട്ടക്കാരൻ പൂജ നടത്തിയതായി അറിയിച്ചു.
തൊഴിലിൽ പുരോഗതി നേടാനും സ്ഥാനക്കയറ്റം ലഭിക്കാനും കൂടുതൽ ശക്തമായ പൂജകൾ ആവശ്യമാണെന്ന് ശേഖർ പറഞ്ഞു. ആദ്യം താത്പര്യം കുറഞ്ഞ ഉദ്യോഗസ്ഥന് കുറച്ചുദിവസം കഴിഞ്ഞ് പ്രൊമോഷനുമായി ബന്ധപ്പെട്ട് തടസം വന്നതോടെ വ്യാജജ്യോത്സ്യനെ വീണ്ടും വിശ്വാസമായി. പരിഹാര ചടങ്ങിനായി വീട്ടിൽ നിന്ന് സ്വർണവും വെള്ളിയും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഫെബ്രുവരി 20ന് 55കാരൻ തന്റെ വീട്ടിലിരുന്ന 194 ഗ്രാം സ്വർണവും 1.3 കിലോയുടെ വെള്ളിയാഭരണങ്ങളും കൈനോട്ടക്കാരനെ ഏൽപ്പിച്ചു. 28 ലക്ഷം രൂപയുടെ സ്വർണവും 3 ലക്ഷം രൂപയുടെ വെള്ളിയും ഉൾപ്പെടെ 31 ലക്ഷം രൂപയാണ് ഇതിൻ്റെ മൂല്യം കണക്കാക്കുന്നത്.
ചടങ്ങുകൾ പൂർത്തിയായി ഒരു ദിവസത്തിനുള്ളിൽ വസ്തുക്കൾ തിരികെ നൽകുമെന്ന് പ്രതി, ഉദ്യോഗസ്ഥനോട് ഉറപ്പ് നൽകിയതായി പറയുന്നു. എന്നാൽ, ചടങ്ങുകൾ ഇപ്പോഴും തുടരുകയാണെന്ന് പറഞ്ഞ് അയാൾ ഒരു ആഴ്ചയോളം ആഭരണങ്ങൾ തിരികെ നൽകിയില്ല. പകരം കുടുംബവും വലിയ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തി.
പിന്നീട് പൂർണമായി കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ ഉദ്യോഗസ്ഥൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
Adjust Story Font
16
