'നാക്ക് പിഴയാണ്, മാപ്പാക്കണം': രാജാറാം മോഹൻ റോയയിയെ അധിക്ഷേപിച്ചതിൽ മധ്യപ്രദേശ് ബിജെപി മന്ത്രി
മന്ത്രിയുടെ പരാമർശത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ക്ഷമാപണം

ഭോപാല്‍: രാജാറാം മോഹൻ റോയ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഏജന്റായിരുന്നുവെന്ന പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിങ് പർമാർ.
അഗർ മാൾവയിൽ നടന്ന ബിർസ മുണ്ട ജയന്തി പരിപാടിയിൽ സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് മന്ത്രിയുടെ ക്ഷമാപണം.
‘ബിർസ മുണ്ടയെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാജാറാം മോഹൻ റോയിയെ കുറിച്ച് തെറ്റായ പരാമര്‍ശങ്ങള്‍ വന്നു. അതില്‍ ഖേദം രേഖപ്പെടുത്തുകയും മാപ്പ് ചോദിക്കുകയും ചെയ്യുന്നു. അദ്ദേഹം അറിയപ്പെടുന്ന ഒരു സാമൂഹിക പരിഷ്‍കർത്താവായിരുന്നു. ഞാൻ അദ്ദേഹത്തെ വ്യക്തിപരമായി ബഹുമാനിക്കുന്നു. എന്റെ പ്രസ്താവന നാക്കുപിഴയായിരുന്നു,’-പർമാർ വീഡിയോയിൽ പറഞ്ഞു.
ഇന്ത്യൻ സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തിൽ വിഭജിക്കാൻ 'ബ്രിട്ടീഷ് ഏജന്റ്' ആയാണ് റോയ് പ്രവർത്തിച്ചതെന്നായിരുന്നു പർമാറുടെ പരാമര്‍ശം . ആ സമയത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ വലിയ തോതിൽ മതപരിവർത്തനം നടന്നിരുന്നു. റോയ് ഉൾപ്പെടെ നിരവധി ഇന്ത്യൻ പരിഷ്‌കർത്താക്കളെ ബ്രിട്ടീഷുകാർ അടിമകളാക്കിയിരുന്നു. മതപരിവർത്തന നീക്കങ്ങൾക്ക് തടയിട്ട് ഗോത്ര സ്വത്വവും സമൂഹവും സംരക്ഷിച്ചത് ബിർസ മുണ്ടയാണെന്നും പർമാർ പറഞ്ഞിരുന്നു.
പർമാറിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പർമാറിന്റെ പരാമർശങ്ങൾ ലജ്ജാകരമാണെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞിരുന്നു. ചരിത്രത്തെ കുറിച്ച് കേവല ധാരണപോലുമില്ലാതെയാണ് പർമാറിന്റെ പരാമർശങ്ങൾ. രാജാറാം മോഹൻ റോയ് സതി നിർത്തലാക്കി, അത് എന്ത് തരം ബ്രോക്കറേജായിരുന്നു? അന്ന് ബ്രിട്ടീഷുകാരുടെ യഥാർഥ ഒറ്റുകാരായിരുന്നവർ ഇന്ന് ചരിത്രം മറന്ന് ആരോപണം ഉന്നയിക്കുകയാണെന്നും ഗുപ്ത പറഞ്ഞു.
Adjust Story Font
16

