റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ഒരുങ്ങി രാജ്യം; രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പരേഡിന് കേരളത്തിന്റെ നിശ്ചലദൃശ്യവും
ആത്മനിർഭർ കേരളം എന്ന പേരിൽ വാട്ടർമെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടവും പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്

ന്യൂ ഡൽഹി: 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. രാജ്യത്തിന്റെ കരുത്തും അഭിമാനവും വാനോളമുയർത്തുന്ന റിപ്പബ്ലിക് ദിന പരേഡിന് കർത്തവ്യപഥ് ഒരുങ്ങിക്കഴിഞ്ഞു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ തകർത്തെറിഞ്ഞ ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായാണ് ഇത്തവണത്തെ ഫ്ലൈപാസ്റ്റ് ഒരുക്കിയിരിക്കുന്നത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം പരേഡിന് ഇത്തവണ കേരളത്തിന്റെ നിശ്ചലദൃശ്യവും ഉണ്ടാകും.
ഒരു മാസത്തിലേറെ നീണ്ടുനിന്ന ഒരുക്കങ്ങൾക്ക് ശേഷമാണ് നാളെ രാജ്യം 77ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ പോകുന്നത്. ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരത്തിന് സിന്ദൂർ ഫോർമേഷൻ എന്ന പേരിൽ പ്രത്യേക വിമാനങ്ങളുടെ അഭ്യാസപ്രകടനം നടക്കും. റഫാൽ, സുഖോയ് തുടങ്ങി ഇന്ത്യൻ വ്യോമസേനയുടെ വമ്പൻമാർ ആകാശത്ത് വിസ്മയം തീർക്കുമ്പോൾ ഇന്ത്യയുടെ സ്വന്തം തേജസ് യുദ്ധവിമാനം ഇത്തവണ പരേഡിൽ ഉണ്ടാകില്ലേയെന്ന് ഏവരും ഉറ്റുനോക്കുകയാണ്. ആകെ 29 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുക.
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്യും. മെഡലുകളുടെ പ്രഖ്യാപനവും ഇന്നുണ്ടാകും. മുഖ്യാതിഥികളായി യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഊർസുല വോൺ ഡെർ ലെയ്നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും പങ്കെടുക്കും. ആത്മനിർഭർ കേരളം എന്ന പേരിൽ വാട്ടർമെട്രോയും സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ നേട്ടവും പ്രമേയമാക്കിയുള്ള നിശ്ചലദൃശ്യമാണ് കേരളം അവതരിപ്പിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കർശന സുരക്ഷാവലിയത്തിലാണ് രാജ്യം. തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
Adjust Story Font
16

