'തോറ്റത് ദലിതർ ടീമിലെത്തിയതിനാൽ': ഇന്ത്യൻ വനിതാ ഹോക്കി താരത്തിന് നേരെ ജാതീയ അധിക്ഷേപം
വന്ദന കത്താരിയ എന്ന മുന്നേറ്റ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയം. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്യോയില്‍ ചരിത്രമെഴുതുകയായിരുന്നു.

ടോകിയോ ഒളിമ്പിക്‌സില്‍ അര്‍ജന്റീനയോട് തോറ്റതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബത്തിന് നേരെ ജാതീയ അധിക്ഷേപം. ഹരിദ്വാറിലെ റോഷ്‌നബാദ് ഗ്രാമത്തിലുള്ള വന്ദന കത്താരിയയുടെ വീടിന് നേരെയാണ് അധിക്ഷേപം നടന്നത്. മത്സരം കഴിഞ്ഞയുടനെ ബൈക്കിലെത്തിയ സംഘം പടക്കം പൊട്ടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി വന്ദനയുടെ കുടുംബം പറയുന്നു.
ദലിത് കളിക്കാരെ ടീമിലുള്‍പ്പെടുത്തിയതിനാലാണ് ഇന്ത്യ തോറ്റതെന്ന് സംഘം പറഞ്ഞതായും മാതാപിതാക്കള്‍ വ്യക്തമാക്കി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് വന്ദനയുടെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ ആരാണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. തോല്‍വിയില്‍ നിരാശയുണ്ടെന്നും എന്നാല്‍ ടീം നന്നായി പൊരുതിയതില്‍ അഭിമാനമുണ്ടെന്നും വന്ദനയുടെ സഹോദരന്‍ ശേഖര്‍ ടൈംസ്ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
'മത്സരം കഴിഞ്ഞ ഉടനെ വീടിന് പുറത്ത് വലിയ ശബ്ദം കേട്ടു. നോക്കിയപ്പോള്‍ പടക്കം പൊട്ടിച്ച് നൃത്തം ചെയ്യുന്ന നാട്ടുകാരായ ചിലരെയാണ് കണ്ടത്. അവര്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരാണെന്ന് അറിയാം. ഞങ്ങളുടെ കുടുംബം പുറത്തുപോകുന്നത് കണ്ടപ്പോൾ അവര്‍ ജാതിപരമായ അധിക്ഷേപങ്ങള്‍ നടത്തി. കുടുംബത്തെ അപമാനിച്ചു. ദലിതർ ടീമിലെത്തിയതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. എല്ലാ കായിക ഇനങ്ങളില്‍ നിന്നും ദലിതരെ അകറ്റിനിർത്തണം തുടങ്ങിയ കാര്യങ്ങളും പറഞ്ഞു'- ശേഖര്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
വന്ദന കത്താരിയ എന്ന മുന്നേറ്റ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയം. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്യോയില്‍ ചരിത്രമെഴുതുകയായിരുന്നു. ഒളിമ്പിക്‌സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഹാട്രിക് നേടുന്നത്. ഇന്ത്യയ്ക്കായി നാലാം മിനിറ്റില്‍ തന്നെ അക്കൗണ്ട് തുറന്ന താരം 17-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. മത്സരം 3-3ന് സമനിലയില്‍ നില്‍ക്കെ 49-ാം മിനിറ്റില്‍ വന്ദനയാണ് പെനാല്‍റ്റി കോര്‍ണറില്‍ നിന്നും വിജയഗോളും കണ്ടെത്തിയത്.
Adjust Story Font
16

