‘വിദേശ ഭാഷ പഠിക്കുന്നത് സൈബർ തട്ടിപ്പ് നടത്താൻ’ ആറംഗ സംഘം പിടിയിൽ
സിബിഐ നടത്തിയ റെയ്ഡിൽ ഇരുപത് വയസുള്ള ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പ്രായമായവരെ ലക്ഷ്യമിട്ട് ജപ്പാനില്‍ നടക്കുന്ന സൈബര്‍ തട്ടിപ്പില്‍ ഇന്ത്യക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍. വയോജനങ്ങളെ ലക്ഷ്യമിട്ട് വ്യാപകമായി രാജ്യത്ത് തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. ആറ് പേരെയാണ് ബുധനാഴ്ച അറസ്റ്റുചെയ്തു. തട്ടിപ്പ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയിലെ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമാണ്. വിദ്യാര്‍ത്ഥികളാണ് ഈ തട്ടിപ്പ് റാക്കറ്റുകളുടെ തലവന്മാര്‍. ഇതിനായി വിദ്യാര്‍ത്ഥികള്‍ ജാപ്പനീസ് പഠിക്കുന്നുണ്ടെന്നും കണ്ടെത്തല്‍.
തട്ടിപ്പിനായി ആദ്യം ഇരകളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനുകളില്‍ വ്യാജ വൈറസ് സന്ദേശങ്ങളും ഫിഷിംഗ് പ്രോംപ്റ്റുകളും പ്രദര്‍ശിപ്പിക്കുന്നു. കമ്പ്യൂട്ടറുകളിലും ഫോണിലും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കും. വൈറസ് ഇല്ലാതാക്കാന്‍ റിമോട്ട് ആക്സസ് ടൂളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കും. തുടര്‍ന്ന് ഒരു നിര്‍ദ്ദിഷ്ട ഫോണ്‍ നമ്പറിലേക്ക് വിളിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഈ ആക്സസ് ലഭിച്ചുകഴിഞ്ഞാല്‍ തട്ടിപ്പുകാര്‍ അവരുടെ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. തുടര്‍ന്ന് ഇരകളുടെ എല്ലാ സാമ്പത്തിക വിവരങ്ങളും തട്ടിപ്പുകാര്‍ ചോര്‍ത്തുന്നു. വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായാണ് കണ്ടെത്തല്‍. നിരവധി ജാപ്പനീസുകാര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ട്.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ (CBI) നോയിഡയിലും വാരണാസിയിലും നടത്തിയ റെയ്ഡില്‍ ഇരുപത് വയസുള്ള ആറ് പേര്‍ അറസ്റ്റിലായത്. ബുധനാഴ്ച്ച അറസ്റ്റിലായവരെല്ലാം നേരത്തെ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരാണ്. ഇവയില്‍ കൂടുതല്‍ അന്വോഷണം നടത്തി വരികയാണ്. ഡല്‍ഹിയിലെയും യുപിയിലെയും കോള്‍ സെന്ററുകളില്‍ ഇരുന്നാണ് യുവാക്കള്‍ തട്ടിപ്പ് നടത്തുന്നത്. ജാപ്പനീസ് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജപ്പാനിലുള്ളവരെ ലക്ഷ്യമാക്കി അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സിബിഐക്ക് വിവരം ലഭിച്ചത്.
Adjust Story Font
16

