യാത്രാ പ്രതിസന്ധി: ആഭ്യന്തര സമിതിയെ നിയോഗിച്ച് ഇൻഡിഗോ
ഇൻഡിഗോ ബോർഡ് യോഗത്തിൻ്റേതാണ് അംഗീകാരം

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര സമിതിയെ നിയോഗിച്ച് ഇൻഡിഗോ. കാരണം കണ്ടെത്താനും വിശകലനത്തിനുമാണ് സമിതി.
ക്യാപ്റ്റൻ ജോൺ ഇൽസന്റെ നേതൃത്വത്തിലാണ് സമിതി. ഇൻഡിഗോ ബോർഡ് യോഗത്തിന്റെതാണ് അംഗീകാരം. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഡിസംബർ രണ്ടുമുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ആയിരക്കണക്കിന് പേർ കുടുങ്ങി കിടക്കുകയും ചെയ്തു.
അതേസമയം നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കിയ ഇൻഡിഗോ പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് നേരിട്ടത്. പ്രതിസന്ധി രൂക്ഷമാകുന്നത് വരെ കേന്ദ്രം ഇടപെടാൻ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഒരു പ്രതിസന്ധി ഉണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാവുകയെന്നും 35,000 മുതൽ 39,000 രൂപവരെയൊക്കെ ടിക്കറ്റ് നിരക്ക് എങ്ങനെ ഉയരുമെന്നും കോടതി ചോദിച്ചു.
വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് എത്രയുംവേഗം നഷ്ടപരിഹാരം നൽകാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു.
Adjust Story Font
16

