Quantcast

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചു: ഇന്‍ഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-05-28 11:20:02.0

Published:

28 May 2022 11:13 AM GMT

ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചു: ഇന്‍ഡിഗോയ്ക്ക് 5 ലക്ഷം രൂപ പിഴ
X

ഡല്‍ഹി: ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ച സംഭവത്തില്‍ ഇൻഡിഗോ എയർലൈൻസിന് അഞ്ച് ലക്ഷം രൂപ പിഴ. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇൻഡിഗോ എയർലൈൻസിനു പിഴ ചുമത്തിയത്. നിരുത്തരവാദപരമായിട്ടാണ് ഇൻഡിഗോ എയർലൈൻസിന്‍റെ സ്റ്റാഫ് ഭിന്നശേഷിയുള്ള കുട്ടിയെ കൈകാര്യം ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഡി.ജി.സി.എ അറിയിച്ചു.

"സാഹചര്യം അനുതാപത്തോടെ കൈകാര്യം ചെയ്തിരുന്നെങ്കില്‍ കുട്ടി ശാന്തനാകുമായിരുന്നു. എയർലൈൻ ജീവനക്കാർ അവസരത്തിനൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടു. യാത്രാനുമതി നിഷേധിച്ചത് ഒഴിവാക്കാമായിരുന്നു. എയർലൈൻസിന് 5 ലക്ഷം രൂപ പിഴ ചുമത്തി"- ഡി.ജി.സി.എ പ്രസ്താവനയില്‍ അറിയിച്ചു.

റാഞ്ചി വിമാനത്താവളത്തിൽ മെയ് ഏഴിനാണ് ഇൻഡിഗോ എയർലൈൻസ് ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചത്. കുട്ടിയെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുന്നെന്നും അതിനാല്‍ വിമാനയാത്ര അനുവദിക്കാനാകില്ലെന്നും മറ്റു യാത്രക്കാരുടെ സുരക്ഷ പ്രധാനമാണെന്നുമായിരുന്നു ഇൻഡിഗോയുടെ നിലപാട്. ഇന്‍ഡിഗോ മാനേജര്‍ ആക്രോശിച്ചെന്ന് കുടുംബം ആരോപിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെയാണ് വ്യോമയാനമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ടത്.

എയര്‍ലൈന്‍സ് ജീവനക്കാരിൽ നിന്ന് ഇത്തരം പെരുമാറ്റം അംഗീകരിക്കാനാകില്ലെന്നും വിമാന കമ്പനിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും വ്യക്തിപരമായിത്തന്നെ വിഷയത്തിൽ ഇടപെടുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡി.ജി.സി.എ അന്വേഷണം നടത്തി ഇന്‍ഡിഗോയ്ക്ക് പിഴ ചുമത്തുകയായിരുന്നു.

Summary- IndiGo airlines has been fined 5 lakh for not allowing a boy with special needs to board a flight from Ranchi.

TAGS :

Next Story