ഇന്ധന സർചാർജ് ഏർപ്പെടുത്തി ഇൻഡിഗോ; ടിക്കറ്റ് നിരക്ക് വർധിക്കും
ഇന്ന് അർധരാത്രി മുതൽ സർചാർജ് ഈടാക്കി തുടങ്ങുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു

- Updated:
2026-03-13 16:08:30.0

ന്യൂഡൽഹി: ഇന്ധനവില ഉയരുന്ന പശ്ചാത്തലത്തിൽ വിമാന ടിക്കറ്റ് നിരക്കിനൊപ്പം സർചാർജ് ഈടാക്കി ഇൻഡിഗോ. ആഭ്യന്തര, അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി വിമാനക്കമ്പനി അറിയിച്ചു. മാർച്ച് 14 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം വിമാന ഇന്ധനവിലയിൽ 85 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഓരോ ടിക്കറ്റിനും എത്രരൂപയാണ് സർചാർജ് ഈടാക്കുകയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആഭ്യന്തര ടിക്കറ്റുകൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനകത്തും 425 രൂപയാണ് സർചാർജായി ഈടാക്കുക. മിഡിൽ ഈസ്റ്റിലേക്കുള്ള ടിക്കറ്റിൽ 900 രൂപ, തെക്കു-കിഴക്കൻ ഏഷ്യ, ചൈന എന്നിവടങ്ങളിലേക്കുള്ള ടിക്കറ്റിൽ 1800 രൂപ,ആഫ്രിക്കൻ രാജ്യങ്ങൾ പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് 1800 രൂപ, യൂറോപ്പിലേക്ക് 2300 രൂപ എന്നിങ്ങനെയാണ് സർചാർജുകൾ ഈടാക്കുക.
ഇന്ധനവിലയിലെ പെട്ടെന്നുള്ള ഈ വർധനവ് സർവീസുകളെ സാരമായി ബാധിക്കും. അധികഭാരം പൂർണ്ണമായും ഒഴിവാക്കണമെങ്കിൽ ടിക്കറ്റ് നിരക്കിൽ വലിയ മാറ്റം വരുത്തേണ്ടി വരുമെന്ന് ഇൻഡിഗോ വ്യക്തമാക്കി. യാത്രക്കാരുടെ പ്രയാസം പരിഗണിച്ച് ചെറിയ നിരക്കാണ് സർചാർജായി ഈടാക്കിയതെന്നും കമ്പനി അറിയിച്ചു.
Adjust Story Font
16
