കരൂർ ദുരന്തത്തിലെ അട്ടിമറി അന്വേഷണം; ടിവികെ നേതൃത്വത്തിനിടയിൽ ഭിന്നാഭിപ്രായം
വിജയ്ക്ക് നേരെ ചെരിപ്പെറിയുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നു

Photo | The New Indian Express
കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതൃത്വത്തിനിടയിൽ ഭിന്നത. ദുരന്തത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ പാർട്ടി ജനറൽ സെക്രട്ടറിമാർക്കിടയിൽ വിയോജിപ്പുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ആദവ് അർജുന അന്വേഷണം വേണമെന്ന നിലപാടെടുക്കുമ്പോൾ അന്വേഷണം വേണ്ടെന്നാണ് ബുസ്സി ആനന്ദിൻ്റെ അഭിപ്രായം.
ഗൂഢാലോചന അന്വേഷിക്കണമെന്നശ്യപ്പെട്ട് ആദവ് കോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്. സിബിഐ അന്വേഷണമേറ്റെടുത്താൽ ടിവികെക്കുമേൽ സമ്മർദം ചെലുത്താൻ ബിജെപിക്ക് അവസരം ഒരുക്കിക്കൊടുക്കുമെന്നാണ് ജനറൽ സെക്രട്ടറിയായ ബുസ്സി ആനന്ദിന്റെ വാദം. ഇതോടെ കരൂർ ദുരന്തത്തെത്തുടർന്ന് ടിവികെയിൽ രൂപപ്പെട്ട ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. വിജയ്ക്കെതിരെ തൽക്കാലം നടപടി വേണ്ടെന്ന സ്റ്റാലിൻ സർക്കാരിന്റെ മൃദുസമീപനം സർക്കാരിനെതിരെ തിരിയാനുള്ള ടിവികെയുടെ സാധ്യതകളെയും ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നിലവിലെ പ്രതിസന്ധികൾ വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ ടിവികെയുടെ മുന്നോട്ടുള്ള ഭാവിയെ തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം കരൂർ ദുരന്തമുണ്ടാകുന്ന ദിവസം വിജയ്ക്ക് നേരെ യുവാവ് ചെരിപ്പെറിയുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. വിജയ്‌യുടെ കാരവനു സമീപത്തുനിന്നാണ് ചെരിപ്പെറിഞ്ഞത്. വിജയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും. ടിവികെയുടെ അട്ടിമറി ആരോപണം കഴിഞ്ഞദിവസം ഭരണപക്ഷം തള്ളിയിരുന്നു. ഗൂഢാലോചന വിഷയത്തിൽ എഡിജിപി വാർത്താസമ്മേളനം വിളിക്കുകയും വിശദീകരണം നൽകുകയും ചെയ്തിരുന്നു.
Adjust Story Font
16

