തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രം വെട്ടിയ ജാമിഅ മില്ലിയ നടപടി ദക്ഷിണേന്ത്യൻ വിരുദ്ധത: പി.സന്തോഷ് കുമാർ എംപി
സർവകലാശാലയുടെ ഔദാര്യമല്ല പരീക്ഷ സെന്‍ററുകൾ

ഡല്‍ഹി: തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രം വെട്ടിയ ജാമിഅ മില്ലിയ സർവകലാശാലയുടെ നടപടി ദക്ഷിണേന്ത്യൻ വിരുദ്ധതയെന്ന് പി.സന്തോഷ് കുമാർ എം.പി . ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്ത നടപടിയാണ് സർവകലാശാല സ്വീകരിച്ചത്. സർവകലാശാലയുടെ ഔദാര്യമല്ല പരീക്ഷ സെന്‍ററുകൾ. കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്നവരുടെ പട്ടികയിൽ ജാമിഅ മില്ലിയ കൂടെ ചേർന്നു. വിഷയവുമായി ബന്ധപ്പെട്ട് ഉടൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയെ കാണുമെന്നും സന്തോഷ് കുമാർ മീഡിയവണിനോട് പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരും വിദ്യാർഥി സംഘടനകളും രംഗത്തെത്തി. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് എല്ലാ വര്‍ഷവും ജാമിഅ മില്ലിയ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രം എടുത്ത് കളഞ്ഞതോടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സെന്‍ററുകൾ ആശ്രയിക്കേണ്ടി വരും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആകെയുള്ള പരീക്ഷാ കേന്ദ്രം കൂടിയായ തിരുവനന്തപുരം ഒഴിവാക്കിയത് നിരവധി വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ സ്വപ്നങ്ങള്‍ക്ക് മേലുള്ള തിരിച്ചടി കൂടിയാണ്. മറ്റ് ഇടങ്ങളിൽ പോകുമ്പോൾ യാത്ര, താമസം, ഭക്ഷണം എന്നിവക്കായി വലിയ സാമ്പത്തിക ബാധ്യതയും വിദ്യാര്‍ഥികള്‍ക്കുണ്ടാകും.
വിഷയങ്ങള്‍ പരിഹരിക്കാനായി കേരളത്തില്‍ തിരുവനന്തപുരത്തോ കോഴിക്കോട്ടോ പരീക്ഷാ കേന്ദ്രം ഉടനടി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി വൈസ് ചാൻസിലര്‍ക്ക് കത്ത് അയച്ചു. തിങ്ങളാഴ്ച ചാൻസിലറുമായി കൂടിക്കാഴ്ച നടത്തുമെന്നും ഹാരിസ് ബീരാൻ പറഞ്ഞു. സെന്‍റര്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപെട്ട് എംഎസ്എഫും ഫ്രറ്റേണിറ്റി മൂവ്മെന്‍റും സർവകലാശാലയെ സമീപിച്ചു.
ഡൽഹി, ലഖ്‍നൗ, ഗുവാഹത്തി, പട്ന, കൊൽക്കത്ത, ശ്രീനഗർ, തിരുവനന്തപുരം എന്നിവടങ്ങളിലായിരുന്നു മുൻ വർഷങ്ങളിൽ ജാമിഅ പ്രവേശന പരീക്ഷാ സെന്‍ററുകൾ ഉണ്ടായിരുന്നത്. എന്നാൽ, ഇക്കുറി തിരുവനന്തപുരം ഒഴിവാക്കി ഭോപ്പാലിലും മാലേഗാവിലും പുതിയ സെന്‍ററുകൾ അനുവദിക്കുകയായിരുന്നു.
Adjust Story Font
16

