മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ്
ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

- Published:
13 Feb 2026 4:17 PM IST

പട്‌ന: ബിഹാറിൽ മാധ്യമപ്രവർത്തകന് നേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ്. ഭവാനി മോറിന് സമീപത്ത് വെച്ച് വ്യാഴാഴ്ച രാത്രിയാണ് മാധ്യമപ്രവർത്തകനായ രമേഷ് സിംഗിന് വെടിയേറ്റത്. ഗുരുരുതരമായി പരിക്കേറ്റ ഇയാളെ പട്‌ന മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനാണ് വെടിയേറ്റ രമേഷ് സിംഗ്. വടക്കൻ ബിഹാറിലെ സിവാനിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടംഗ ഗുണ്ടാ സംഘം രമേഷിന് നേരെ തുരുതുരാ വെടിവെക്കുകയായിരുന്നു. വയറിൽ വെടിയേറ്റ രമേഷ് സിംഗ് സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞ് വീണു. വെടിയുതിർത്ത ആക്രമിസംഘം ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജസൗലി സ്വദേശിയായ രമേഷ് സിംഗ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി വൈകി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ഗുണ്ട ആക്രമണം. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇയാളെ സിവാൻ സദർ ആശുപത്രിയിൽ എത്തിച്ചു.
പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പട്‌ന മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. സിവാനിൽ 2016 ൽ സമാനമായ രീതിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്‌ദേവ് രഞ്ജൻ വെടിയേറ്റു മരിച്ചിരുന്നു. വ്യപകപ്രതിഷേധമാണ് അതിനെ ഉയർന്നത്. വലിയ ജനരോഷത്തെത്തുടർന്ന് കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
Adjust Story Font
16
