അന്വേഷണത്തിന് തടസമില്ല; വീട്ടിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ ജസ്റ്റിസ് യശ്വന്ത് വർമക്ക് തിരിച്ചടി
ലോക്‌സഭാ സ്പീക്കർ രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വർമ സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡൽഹി: വീട്ടിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് തിരിച്ചടി. യശ്വന്ത് വർമക്കെതിരായ അന്വേഷണത്തിന് തടസമില്ല. ലോക്‌സഭാ സ്പീക്കർ രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വർമ സമർപ്പിച്ച ഹരജി സുപ്രിം കോടതി തള്ളി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എസ്.സി ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2025 ആഗസ്റ്റിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ജസ്റ്റിസ് യശ്വന്ത് വർമയ്‌ക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാനുള്ള നീക്കവും വേഗത്തിലായി. ഇതിനെ തുടർന്നാണ് 1968ലെ ജഡ്ജിസ് (ഇൻക്വയറി) ആക്ട് പ്രകാരം രൂപീകരിച്ച പാർലമെന്ററി കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് ജസ്റ്റിസ് വർമ സുപ്രിം കോടതിയിൽ റിട്ട് ഹരജി സമർപ്പിച്ചത്.
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ഒന്നര അടിയിലധികം ഉയരമുള്ള പണത്തിന്റെ കൂമ്പാരങ്ങൾ കണ്ടെത്തിയിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് സംഭവം ശ്രദ്ധിക്കുകയും ജസ്റ്റിസ് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
Adjust Story Font
16

