ഹുബ്ബള്ളി കലാപക്കേസിലെ പ്രതികൾക്കെതിരെയുള്ള 43 കേസുകൾ പിൻവലിക്കാനുള്ള സർക്കാർ നീക്കം തടഞ്ഞ് കർണാടക ഹൈക്കോടതി
തുടക്കത്തിൽ തന്നെ നിലനിൽക്കാത്തതാണ് ഉത്തരവെന്നും നിയമം അനുശാസിക്കുന്ന അനന്തരഫലങ്ങൾ ഉണ്ടായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി അഞ്ചാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

മൈസൂർ: വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 43 കേസുകൾ പിൻവലിക്കാനുള്ള സർക്കാരിന്റെ നീക്കത്തിന് തടയിട്ട് കർണാടക ഹൈക്കോടതി. 2024 ഒക്ടോബർ 15ന്റെ സർക്കാർ ഉത്തരവിലാണ് മുൻ മന്ത്രിമാർ, എംഎൽഎമാർ, പ്രസിഡന്റുമാർ തുടങ്ങിയ സ്വാധീനമുള്ള വ്യക്തികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സിആർപിസി സെക്ഷൻ 321 ലെ വിവേചനാധികാരം പ്രയോഗിക്കാൻ പറയുന്നത്.
തുടക്കത്തിൽ തന്നെ നിലനിൽക്കാത്തതാണ് ഉത്തരവെന്നും നിയമം അനുശാസിക്കുന്ന അനന്തരഫലങ്ങൾ ഉണ്ടായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി അഞ്ചാരിയ, ജസ്റ്റിസ് കെ.വി അരവിന്ദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സി.ടി രവി, എംപി രേണുകാചാര്യ, എം.സി സുധാകർ, കർണാടക രക്ഷാനാ വേദികെ പ്രസിഡന്റ് ടി.എ നാരായണ ഗൗഡ, കർഷക സംഘ അധ്യക്ഷൻ കുറുബുരു ശാന്തകുമാർ തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും 2022 ഏപ്രിലിലെ ഹുബ്ബള്ളി കലാപക്കേസിലെ പ്രതികൾക്കെതിരെയും നിലനിൽക്കുന്ന കേസുകൾ പിൻവലിക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെടുന്നതാണ് സർക്കാർ ഉത്തരവ്.
സിആർപിസി സെക്ഷൻ 321 പ്രകാരം കേസുകൾ പിൻവലിക്കുന്നതിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെങ്കിൽ അത് അധികാര ദുർവിനിയോഗമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. അഭിഭാഷകനായ ഗിരീഷ് ഭരദ്വാജ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
2022 ഏപ്രിൽ 16 ന് അഭിഷേക് ഹിരേമത് എന്നയാൾ സാമൂഹിക മാധ്യമത്തിൽ പ്ള്ളിക്കു മുകളിൽ കാവിക്കൊടി സ്ഥാപിച്ചതായുള്ള ചിത്രം പങ്കുവെച്ചതാണ് സംഘർഷത്തിന് കാരണമാകുന്നത്. പ്രതിയെ കൈമാറണെമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയ പ്രതിഷേധക്കാരാണ് സംഘർഷമുണ്ടാക്കിയത് എന്നാണ് പൊലീസ് പറയുന്നത്. സമാധാനമായി തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. പ്രതികൾക്കെതിരെ കലാപം, കൊലപാതകശ്രമം, പൊതു-സർക്കാർ സ്വത്തുക്കൾ നശിപ്പിക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ എന്നീ കുറ്റങ്ങളും യുഎപിഎയും ചുമത്തിയിരുന്നു.
Adjust Story Font
16

