തിഹാർ ജയിലിൽ കശ്മീർ എംപി എഞ്ചിനിയർ റാഷിദിന് നേരെ വധശ്രമമുണ്ടായെന്ന് ആരോപണം
തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാർട്ടി

ന്യൂഡല്‍ഹി: അവാമി ഇത്തിഹാദ് പാർട്ടി നേതാവ് എഞ്ചിനീയർ റാഷിദ് എംപിക്കെതിരെ തിഹാർ ജയിലിൽ വധശ്രമമുണ്ടായെന്ന് ആരോപണം. ട്രാൻസ്ജെൻഡർ തടവുകാർ ആക്രമിച്ചെന്നും എംപിക്ക് പരിക്കേറ്റെന്നും മകൻ അബ്രാർ റാഷിദ് ആരോപിച്ചു.
തലനാരിഴയ്ക്കാണ് റാഷിദ് രക്ഷപ്പെട്ടതെന്ന് അവാമി ഇത്തിഹാദ് പാർട്ടി (എഐപി) പറഞ്ഞു. കശ്മീരി തടവുകാരുടെ സെല്ലുകളിൽ മനപ്പൂർവ്വം ട്രാൻസ്ജെൻഡറുകളെ പാർപ്പിച്ചുകൊണ്ട് തിഹാർ ജയിലധികൃതർ അക്രമത്തിന് വഴിയൊരുക്കുന്നുവെന്ന് എഐപി ആരോപിച്ചു. അതേസമയം വധശ്രമം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ ജയില്‍ അധികൃതര്‍ തള്ളി.
'അത്ഭുതകരമായിട്ടാണ് റാഷിദ് രക്ഷപ്പെട്ടത്. ജയിലിനുള്ളിലെ പീഡനങ്ങളെക്കുറിച്ച് റാഷിദ് തന്റെ അഭിഭാഷകനായ അഡ്വക്കേറ്റ് ജാവീദ് ഹുബ്ബിയോട് സംസാരിച്ചതായും എഐപി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിൽ അന്വേഷണം വേണമെന്ന് അവാമി ഇത്തിഹാദ് പാർട്ടി ആവശ്യപ്പെട്ടു.
ഭീകരവാദ ധനസഹായക്കേസുമായി ബന്ധപ്പെട്ടാണ് എഞ്ചിനീയർ റാഷിദ് എംപിയെ തിഹാർ ജയിലിലടച്ചിരിക്കുന്നത്. 2019 മുതൽ റാഷിദ് ജയിലിൽ കഴിയുകയാണ്. അവാമി ഇത്തിഹാദ് പാർട്ടിയുടെ സ്ഥാപകനാ റാഷിദ് കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബരാമുള്ള നിയോജക മണ്ഡലത്തിൽ നിന്ന് ഒമർ അബ്ദുള്ളയേയും സജ്ജാദ് ഗാനി ലോണിനെയും പരാജയപ്പെടുത്തിയാണ് ലോക്സഭയിൽ എത്തിയത്.
Adjust Story Font
16

