തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷം: കേന്ദ്ര ഇടപെടല്‍ തേടി ലക്ഷദ്വീപ് വിദ്യാര്‍ത്ഥി സംഘടന
ഒന്നര വര്‍ഷത്തിലേറെയായി 2500ലധികം സ്ഥിര സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതാണ് പ്രധാന കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടി

- Published:
4 Feb 2026 7:00 PM IST

അഗത്തി: ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമാകുന്നതില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ലക്ഷദ്വീപ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്ക് വിദ്യാര്‍ഥിസംഘടന കത്തയച്ചു. ഒന്നര വര്‍ഷത്തിലേറെയായി 2500ലധികം സ്ഥിര സര്‍ക്കാര്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതാണ് പ്രധാന കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനിലെ 34 വകുപ്പുകളിലായി അനുവദിച്ച തസ്തികകളിൽ യോഗ്യരായ പ്രാദേശിക ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്നും ഇവർ ആരോപിച്ചു. ഇതുവരെ അഭിമുഖങ്ങളോ എഴുത്തുപരീക്ഷകളോ മറ്റു റിക്രൂട്ട്‌മെന്റ് നടപടികളോ ആരംഭിച്ചിട്ടില്ല. ഇത് യോഗ്യരായ യുവാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനും കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
2025 ഒക്ടോബര്‍ മുതല്‍ ദ്വീപിലെ തൊഴിലില്ലായ്മക്കെതിരെ ശക്തമായ സമരങ്ങളിലേര്‍പ്പെട്ടിരുന്നതായും പ്രതിസന്ധിയുടെ വ്യാപ്തിയളക്കാനായി ഡാറ്റകള്‍ ശേഖരിച്ചതായും സംഘടന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദീര്‍ഘകാല ഒഴിവുകളിലുള്ള തസ്തികകളില്‍ ചിലത് ഒഴിവാക്കാന്‍ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും യുവാക്കളുടെയും കുടുംബങ്ങളുടെയും ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
2023-24 കാലയളവില്‍ എല്ലാ സംസ്ഥാനങ്ങളിലുമുള്ള കേന്ദ്രഭരണ പ്രദേശങ്ങളില്‍ ലക്ഷദ്വീപിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കെന്ന് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയില്‍ തെളിഞ്ഞിരുന്നു. 15-29 വയസ് പ്രായമുള്ള യുവാക്കളിലെ തൊഴിലില്ലായ്മ 36.2 ശതമാനമാണ് രാജ്യത്ത് ഉയര്‍ന്നത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരളം, നാഗാലാന്‍ഡ് എന്നിവയെ മറികടന്നാണ് ഈ സ്ഥാനം.
അനുവദിച്ച തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുന്നത് ആര്‍ട്ടിക്കിള്‍ 21ലെ ജീവനവകാശത്തിന്റെയും ആര്‍ട്ടിക്കിള്‍ 16ലെ പൊതുജോലിയിലെ തുല്യാവസരത്തിന്റെയും ലംഘനമാണെന്നും സംഘടന വാദിച്ചു. ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട നടപടികളിലൂടെ ദീര്‍ഘകാല ഒഴിവുകള്‍ അടിയന്തരമായി നികത്താനും ലക്ഷദ്വീപിലെ വിദ്യാഭ്യാസയോഗ്യരായ യുവാക്കളുടെ ഭാവി സംരക്ഷിക്കാനും കമ്മീഷന്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
Adjust Story Font
16
