പാൽ വാങ്ങാൻ പോകുമ്പോൾ പുള്ളിപ്പുലിയുടെ ആക്രമണം; അടിച്ച് കൊന്ന് യുവാവ്
ഈ പുലി ഇന്ന് പുലർച്ചെ മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സ്‌കൂട്ടർ യാത്രക്കാരൻ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്

- Updated:
2026-03-10 10:56:17.0

ചണ്ഡീഗഢ്: പാൽ വാങ്ങാൻ പോകവേ ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ യുവാവ് കൈകൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഹിമാചൽ പ്രദേശിലെ സർലി ഗ്രാമത്തിലെ പ്രവേഷ് ശർമയാണ് 12 മിനുട്ടിലേറെ നേരം മല്ലിട്ടതിന് ശേഷം പുലിയെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
രാവിലെ ഏഴുമണിയോടെ പാൽ വാങ്ങാനായി സ്വന്തം കൃഷിയിടത്തിലൂടെ പോവുകയായിരുന്നു പ്രവേഷ്. പെട്ടെന്ന് ഏതാണ്ട് ഒരു വയസ് പ്രായം വരുന്ന പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു. പുലിയുടെ താടിയെല്ലുകൾ പിടിച്ച് തിരിച്ചും തലയിലും കഴുത്തിലും ശക്തമായി ഇടിച്ചുമാണ് പ്രവേഷ് കൊലപ്പെടുത്തിയത്. ഏതാണ്ട് 12 മിനുട്ട് നേരത്തെ മൽപ്പിടുത്തത്തിന് ശേഷം പുലി ചത്തെങ്കിലും പ്രവേഷിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഗുരുതരമല്ല. ഈ പുലി ഇന്ന് പുലർച്ചെ മറ്റൊരാളെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. സ്‌കൂട്ടർ യാത്രക്കാരൻ പുലിയുടെ ആക്രമണത്തിൽ നിന്ന് തലനാഴിക്കാണ് രക്ഷപ്പെട്ടത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നും പിടികൂടാൻ കൂട് സ്ഥാപിക്കാൻ വനം വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
സംഭവസ്ഥലം സന്ദർശിച്ച ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ രാജ്കുമാർ ശർമ്മ പരിക്കേറ്റ യുവാവിന് 5,000 രൂപ അടിയന്തര ധനസഹായം കൈമാറി. സാധാരണയായി രാത്രികാലങ്ങളിലാണ് പുലി ഇറങ്ങാറുള്ളത്. എന്നാൽ പുലർച്ചെ തന്നെ ജനവാസ മേഖലയിൽ എത്തിയത് വന്യജീവികളുടെ ആവാസവ്യവസ്ഥയിൽ വന്ന മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഹിമാചൽ പ്രദേശിൽ വന്യജീവി ആക്രമണം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ മാണ്ഡി ജില്ലയിൽ പുലിയുടെ ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ പുലിയെ വെടിവെച്ചു കൊല്ലുകയായിരുന്നു.
Adjust Story Font
16
