Quantcast

ഒമിക്രോൺ: കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

നവംബർ 19 നും 25 നുമിടയിൽ 12 മരണം നടന്ന തൃശ്ശൂരിൽ തൊട്ടടുത്ത ആഴ്ച 128 മരണങ്ങൾ ഉണ്ടായതും അതേകാലയളവിൽ 70 മരണം നടന്ന മലപ്പുറത്ത് അടുത്തയാഴ്ച 109 ആയതും കേന്ദ്രം ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2021-12-04 11:58:57.0

Published:

4 Dec 2021 11:45 AM GMT

ഒമിക്രോൺ: കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്
X

ഒമിക്രോൺ ഭീതി ഉയർന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനും കേന്ദ്ര സർക്കാറിന്റെ കത്ത്. കോവിഡ് വ്യാപനം തടയാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്‌നാട്, ഒഡിഷ, കർണാടക മിസോറാം എന്നീ സംസ്ഥാനങ്ങൾക്കും ജമ്മുകശ്മീരിനുമാണ് കത്ത്. ഇവിടങ്ങളിൽ കോവിഡ് കേസുകളും മരണസംഖ്യയും വർധിക്കുന്നതിൽ ആശങ്കയും ഒമിക്രോൺ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.

ഹൈറിസ്‌ക് രാജ്യങ്ങളിൽനിന്നടക്കം വിദേശത്ത് നിന്ന് എത്തുന്നവരെ കർശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തിൽ പറഞ്ഞു. ഹോട്‌സ്‌പോട്ടുകളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജെനോം സ്വീകൻസിങ്ങിന് അയക്കാനും ആവശ്യപ്പെട്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ കേന്ദ്രം ആശങ്ക അറിയിച്ചു. നവംബർ 19 നും 25 നുമിടയിൽ 12 മരണം നടന്ന തൃശ്ശൂരിൽ തൊട്ടടുത്ത ആഴ്ച 128 മരണങ്ങൾ ഉണ്ടായതും അതേകാലയളവിൽ 70 മരണം നടന്ന മലപ്പുറത്ത് അടുത്തയാഴ്ച 109 ആയതും കേന്ദ്രം ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കത്‌വ ജില്ലയിൽ നവംബർ 26 നും ഡിസംബർ രണ്ടിനും ഇടയിൽ 727 ശതമാനം വർധനവാണ് കോവിഡ് കേസുകളിലുണ്ടയത്.

കർണാടകയിലെ തുംകൂർ ജില്ലയിൽ 152 ശതമാനവും തമിഴ്‌നാട്ടിലെ മൂന്നു ജില്ലകളിൽ വലിയളവിലും കേസുകളുണ്ടായി. മിസോറാമിലെ നാലു ജില്ലകളിലും വർധനവുണ്ടായി - സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ മേയ് മുതൽ രാജ്യത്തെ മൊത്തം കേസുകൾ കുറഞ്ഞിട്ടുണ്ട്. നിത്യേന നാലു ലക്ഷം വരെയൊക്കെ ഉയർന്ന കോവിഡ് രോഗബാധ ഇപ്പോൾ ഒരു ലക്ഷത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷൻ നൽകിയതു വഴിയടക്കം നേടിയെടുത്ത ഈ നേട്ടം ഒമിക്രോൺ കണ്ടെത്തിയ പശ്ചാത്തലത്തിൽ നിലനിർത്താൻ നന്നായി പരിശ്രമിക്കേണ്ടിവരും. നിലവിൽ കർണാടകയിൽ രണ്ടുപേർക്കും ഗുജറാത്തിൽ ഒരാൾക്കുമാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കർണാടകക്ക് പിറകേയാണ് ഗുജറാത്തിൽ ഒമിക്രോൺ ബാധ കണ്ടെത്തിയത്. ആഫ്രിക്കയിൽ നിന്ന് എത്തിയ ആൾക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്വെയിൽ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിൾ പരിശോധിക്കാൻ അയച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കർണാടകയിൽ രണ്ടുപേർക്ക് റിപ്പോർട്ട് ചെയ്തത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ വാർത്താസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക സന്ദർശിച്ച രണ്ട് കർണാടക സ്വദേശികൾക്കാണ് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവർ. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

TAGS :
Next Story