സർക്കാരിന്റേത് നിർവികാരപരമായ പ്രതികരണം; ഇൻഡോർ മലിനജല ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
15 ദിവസം കഴിഞ്ഞിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി

ന്യൂഡൽഹി: ഇൻഡോർ മലിനജല ദുരന്തത്തിൽ മധ്യപ്രദേശ് സർക്കാരിന് ഹൈക്കോടതിയിൽ രൂക്ഷ വിമർശനം. സർക്കാരിന്റേത് നിർവികാരപരമായ പ്രതികരണമാണെന്നും 15 ദിവസം കഴിഞ്ഞിട്ടും എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കോടതി ചോദിച്ചു. ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.
കുടിവെള്ള ദുരന്തം ശുചിത്വ നഗരമായ ഇൻഡോറിന്റെ സൽപ്പേര് മോശമാക്കിയെന്നും ഇൻഡോർ നഗരത്തിലെ മുഴുവൻ കുടിവെള്ളവും സുരക്ഷിതമല്ലെന്നും പറഞ്ഞ കോടതി ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നും നിർദേശിച്ചു. അതേസമയം, ആവശ്യമായ നിർദേശങ്ങൾ നൽകിയെന്നും ചികിത്സാ ചെലവുകൾ വഹിക്കുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഈ മാസം 15ന് ഹരജി വീണ്ടും പരിഗണിക്കും.
കുടിവെള്ളത്തിൽ മലിനജലം കലർന്നതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ ഇൻഡോറിൽ 13 പേരാണ് മരിച്ചത്. പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലെ ചോർച്ചയാണ് മലിനീകരണത്തിന് കാരണമെന്ന് ഇൻഡോർ മുനിസിപ്പൽ കോർപറേഷൻ കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുനിസിപ്പൽ കോർപറേഷൻ അധികൃതർക്കെതിരെ നടപടിയെടുത്തിരുന്നു.
Adjust Story Font
16

