Quantcast

അനാരോഗ്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം മറ്റാര്‍ക്കെങ്കിലും കൈമാറണം; ഉദ്ധവ് താക്കറെയോട് ബി.ജെ.പി

അസുഖബാധിതനായതിനാൽ മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത് സ്വാഭാവികമാണ്

MediaOne Logo

Web Desk

  • Published:

    23 Dec 2021 5:23 AM GMT

അനാരോഗ്യമുണ്ടെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം മറ്റാര്‍ക്കെങ്കിലും കൈമാറണം; ഉദ്ധവ് താക്കറെയോട് ബി.ജെ.പി
X

ശസ്ത്രക്രിയയെ തുടര്‍ന്ന് നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് ബി.ജെ.പി. അനാരോഗ്യം മൂലം സഭയിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം മറ്റാര്‍ക്കെങ്കിലും കൈമാറണമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷനും എം.എല്‍.എയുമായ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

അസുഖബാധിതനായതിനാൽ മുഖ്യമന്ത്രി വിട്ടുനിൽക്കുന്നത് സ്വാഭാവികമാണ്.അതുകൊണ്ട് യാതൊരു മടിയും കൂടാതെ ചുമതല മറ്റാരെയെങ്കിലും ഏൽപ്പിക്കണം. ഈ 'മറ്റൊരാൾ' താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ നിന്നുള്ള ആളോ മുഖ്യമന്ത്രിയുടെ സ്വന്തം മകനുമായ സംസ്ഥാന ടൂറിസം മന്ത്രി ആദിത്യ താക്കറെയോ ആയിരിക്കണം. സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയോ എന്‍.സി.പിയെയോ ഉദ്ധവിന് വിശ്വാസമില്ല. മുഖ്യമന്ത്രി പദം അവര്‍ തിരിച്ചുതരുമോയെന്ന ആശങ്ക അദ്ദേഹത്തിനുണ്ടാകും. അതുകൊണ്ട് മകനും മന്ത്രിയുമായ ആദിത്യ താക്കറെക്ക് മുഖ്യമന്ത്രിപദം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിയമസഭാ സമ്മേളനത്തിൽ താക്കറെയുടെ അസാന്നിധ്യം ബി.ജെ.പി അംഗീകരിക്കില്ലെന്നും പാട്ടീൽ കൂട്ടിച്ചേര്‍ത്തു.

ഉദ്ധവ് താക്കറെയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന് ഏതുസമയത്തും നിയമസഭയിലേക്ക് വരാന്‍ സാധിക്കുമെന്നും ജലവിഭവ മന്ത്രി ജയന്ത് പാട്ടീല്‍ പറഞ്ഞു. മുഖ്യമന്ത്രി പദം കൈമാറേണ്ട സാഹചര്യമില്ലെന്നും ഉദ്ധവ് താക്കറെ വീട്ടിലിരുന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായ ഉദ്ധവ് താക്കറെ മൂന്നാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശിവസേന അധ്യക്ഷന്‍ കൂടിയായ താക്കറെ, ആശുപത്രി വിട്ട ശേഷം ഔദ്യോഗിക വസതിയിലിരുന്നാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിലും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് താക്കറെ പങ്കെടുത്തത്.

TAGS :

Next Story