വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു
അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു

- Updated:
2026-01-28 08:43:37.0

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ (66) വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം പൂര്‍ണമായും കത്തി നശിച്ചു.
പൈലറ്റ് അടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറുപേരും കൊല്ലപ്പെട്ടു. അജിത് പവറിന് പുറമെ രണ്ട് അംഗരക്ഷകർ, രണ്ട് സഹപ്രവർത്തകർ,പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കാനാണ് അജിത് പവർ എത്തിയത്. ലാൻഡിംഗ് ഘട്ടത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അജിത് പവാറിനെ കൂടാതെ, വിധിപ് ജാദവ്, പിങ്കി മാലി, സുമിൽ കപൂർ, ശംഭാനി പഥക് എന്നിവരാണ് മരിച്ചത്. നാല് യോഗങ്ങളില്‍ പങ്കെടുക്കാനായി ബാരാമതിയിലേക്ക് എത്തിയതായിരുന്നു അജിത് പവാറും സംഘവും. മോശം കാലാവസ്ഥയും അപകടകരണമായെന്നും റിപ്പോര്‍ട്ടുണ്ട്.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ബ്ലാക്ക് ബോക്സ് പരിശോധിക്കുകയും പൈലറ്റുമാരുടെ അവസാന സംഭാഷങ്ങൾ അടങ്ങിയ കോക്ക് പിറ്റ് വോയിസ് റെക്കോർഡർ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എടിസിയുമായി നടത്തിയ ആശയവിനിമയവും പരിശോധിക്കും. ബാരാമതിയിലെ ആശുപത്രിയിൽ നിന്ന് വൈകുന്നേരത്തോടെ അജിത് പവാറിന്‍റെ മൃതദേഹം വസതിയിൽ എത്തിക്കും. സംസ്കാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
രാഷ്ട്രപതി ദ്രുപതി മുർമു,പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രമുഖർ അനുശോചനം അറിയിച്ചു.
Adjust Story Font
16
