Quantcast

ട്വിസ്റ്റിനൊടുവില്‍ ഖാര്‍ഗെ - തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി

ഹൈകമാൻഡ് പിന്തുണയോടെ മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്ന സാഹചര്യത്തിലാണ് ദിഗ് വിജയ് സിങ് പിൻമാറിയത്

MediaOne Logo

Web Desk

  • Updated:

    2022-09-30 08:02:08.0

Published:

30 Sep 2022 7:23 AM GMT

ട്വിസ്റ്റിനൊടുവില്‍ ഖാര്‍ഗെ - തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി
X

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് ദിഗ് വിജയ് സിങ് പിൻമാറി. ഹൈകമാൻഡ് പിന്തുണയോടെ മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്ന സാഹചര്യത്തിലാണ് ദിഗ് വിജയ് സിങ് പിൻമാറിയത്. ഖാർഗെയുടെ പത്രികയിൽ എ.കെ ആന്റണി, ദിഗ് വിജയ് സിങ്, മുകുൾ വാസ്നിക് എന്നിവർ ഒപ്പുവെച്ചു. ഇതോടെ ഖാർഗെയും ശശി തരൂരും തമ്മിലായിരിക്കും മത്സരം. ഇന്ന് മൂന്ന് മണിയോടെ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കും.

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെല്ലാം മത്സരിക്കുന്നു എന്നതില്‍ അവസാന ദിവസം വരെ സസ്പെന്‍സ് നിറഞ്ഞുനിന്നു. ഔദ്യോഗിക പക്ഷം ആദ്യ ഘട്ടത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെയാണ് അധ്യക്ഷ സ്ഥാനത്ത് പരിഗണിച്ചത്. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നയ പ്രകാരം അടുത്ത രാജസ്ഥാന്‍ മുഖ്യമന്ത്രി ആരാവണം എന്ന തര്‍ക്കത്തിന് പരിഹാരം കണ്ടെത്താനായില്ല. ഒരു ഭാഗത്ത് മത്സരിക്കാനുള്ള തീരുമാനവുമായി ശശി തരൂര്‍ മുന്നോട്ടുപോയപ്പോള്‍ ഔദ്യോഗികപക്ഷ പിന്തുണയുള്ള സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ വ്യക്തത വന്നില്ല.

ഇന്നലെയാണ് മത്സരിക്കാനുറച്ച് ദിഗ്‍ വിജയ് സിങ് രംഗത്തുവന്നത്. ഇന്നലെ രാത്രി ഏറെ വൈകിയും സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. മല്ലികാര്‍ജുന ഖാര്‍ഗെ, മീരാ കുമാര്‍, മുകുള്‍ വാസ്നിക് എന്നിങ്ങനെ പല പേരുകള്‍ ഉയര്‍ന്നുവന്നു. ഒടുവില്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ മത്സരിക്കുമെന്ന് തീരുമാനമായി. ഇതോടെ ദിഗ് വിജയ് സിങ് മത്സരത്തില്‍ നിന്ന് പിന്മാറി. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങി.

2005ൽ കർണാടക പിസിസി അധ്യക്ഷനായിരുന്നു ഖാർഗെ. കർണാടക നിയമസഭയിൽ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ൽ ആദ്യമായി ലോക്സഭാ അംഗം. പിന്നീട് പ്രവർത്തന മേഖല ഡൽഹിയിൽ. യുപിഎ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായി. റെയിൽ മന്ത്രാലയത്തിന്റെ അധിക ചുമതലയും വഹിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കോൺഗ്രസ് സഭാ കക്ഷി നേതാവായി. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, മറാത്തി ഭാഷകളിലെ പ്രാവീണ്യം ഖാർഗെക്ക് ശക്തി കൂട്ടും.

മുൻ യു.എന്‍ അണ്ടർ സെക്രട്ടറിയായ ശശി തരൂർ ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ എന്നീ നിലയിൽ പ്രശസ്തനാണ്. 2009 മുതൽ ശശി തരൂർ ലോക്സഭാംഗമാണ്. രണ്ട് തവണ കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചു. ജി23യുടെ നേതൃനിരയിലിരുന്ന് നേതൃത്വത്തിനെതിരെ വിമർശനങ്ങളുന്നയിച്ചു.

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കം ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളടക്കം വ്യക്തമാക്കിയത്. ജി23 എന്ന തിരുത്തല്‍വാദി ഗ്രൂപ്പില്‍ പെട്ടയാളാണ് ശശി തരൂരെങ്കിലും ജി23 നേതാക്കളുടെ പിന്തുണ തേടിയില്ലെന്നും ജി23 സ്ഥാനാര്‍ഥിയായല്ല മത്സരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

TAGS :

Next Story