ദാവൂദ് ഇബ്രാഹിം തീവ്രവാദിയല്ലെന്ന് മംമ്ത കുൽക്കർണി; വിവാദമായപ്പോൾ ഉദ്ദേശിച്ചത് വേറെയാളെയെന്ന് വിശദീകരണം
ദാവൂദിനെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും യാതൊരു ബന്ധവുമില്ലെന്നും മംമ്ത പറഞ്ഞു

മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രഹാമിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ വിവാദത്തിലായി ബോളിവുഡ് മുൻ നടി മംമ്ത കുൽക്കർണി. ദാവൂദ് ഇബ്രാഹിം തീവ്രവാദിയല്ലെന്നും 1993ലെ മുംബൈ സ്‌ഫോടനക്കേസിൽ പങ്കില്ലെന്നുമാണ് മംമ്ത കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ പ്രസ്താവന വിവാദമായപ്പോൾ തിരുത്തുമായി നടി രംഗത്തെത്തി. താൻ യഥാർഥത്തിൽ ഉദ്ദേശിച്ചത് ദാവൂദ് ഇബ്രാഹിമിനെയല്ലെന്നും വിക്കി ഗോസ്വാമിയെയാണെന്നും ദാവൂദ് തീർച്ചയായും തീവ്രവാദിയാണെന്നുമാണ് എന്നാണ് നടി പിന്നീട് വിശദീകരിച്ചത്.
മയക്കുമരുന്ന് കടത്ത് കുറ്റത്തിന് അറസ്റ്റിലായി ജയിലിൽ കിടന്ന ഗോസ്വാമിക്ക് മംമ്ത കുല്‍ക്കര്‍ണിമായി ബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ദാവൂദിനെ താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും യാതൊരു ബന്ധവുമില്ലെന്നും മംമ്ത പറഞ്ഞു. 'എനിക്ക് ഇപ്പോൾ രാഷ്ട്രീയവുമായോ സിനിമാ വ്യവസായവുമായോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു.
ഒരു ആത്മീയ പര്യടനത്തിന്റെ ഭാഗമായ ഗൊരഖ്പൂരിലെത്തിയപ്പോഴായിരുന്നു മംമ്ത ദാവൂദ് തീവ്രവാദിയല്ലെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.ഇതിന് പിന്നാലെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി. തുടർന്നാണ് പ്രസ്താവന തിരുത്തിക്കൊണ്ട് നടിയെത്തിയത്.
1993 ലെ മുംബൈ ബോംബ് സ്‌ഫോടനത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ് ദാവൂദ്. 1990 കളുടെ തുടക്കത്തില്‍ ബോളിവുഡിലെ തിളങ്ങിനിന്നിരുന്ന നടിയായിരുന്നു മംമ്ത കുൽക്കർണി. ക്രാന്തിവീർ, കരൺ അർജുൻ, ചൈന ഗേറ്റ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2002 ൽ അവർ അഭിനയം നിർത്തി. 2016 ൽ, താനെ പൊലീസ് 2000 കോടി രൂപയുടെ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റില്‍ പ്രതി ചേര്‍ത്തതോടെയാണ് അവര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സന്യാസി ജീവിതമാണ് മംമ്ത കുൽക്കർണി നയിക്കുന്നത്.
Adjust Story Font
16

