ആറ് മാസത്തിനിടെ 15കാരിയെ പീഡിപ്പിച്ചത് നിരവധി തവണ, ബ്ലാക്ക് മെയിൽ ചെയ്ത് 50,000 രൂപ തട്ടിയെടുത്തു; 23കാരൻ പിടിയിൽ
പ്രതിയെ ഞായറാഴ്ച വർതക് നഗർ പൊലീസ് അറസ്റ്റ് ചെയ്തു

താനെ: സ്കൂൾ വിദ്യാര്‍ഥിനിയെ നിരന്തരം പീഡനത്തിന് ഇരയാക്കുകയും ബ്ലാക്ക്‍മെയിൽ ചെയ്ത് 50,000 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ 23കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പ്രതിയെ ഞായറാഴ്ച വർതക് നഗർ പൊലീസ് അറസ്റ്റ് ചെയ്തു.
ലോക്മാന്യ നഗറിൽ താമസിക്കുന്ന പ്രതി പ്രതമേഷ് ദേശായി ഒരു പ്രാദേശിക കൊറിയര്‍ കമ്പനിയുടെ ഡെലിവറി പാര്‍ട്നറാണ്. പ്രതമേഷും 15കാരിയും അയൽവാസികളായിരുന്നുവെന്നും പരിചയക്കാരാണെന്നും പൊലീസ് പറഞ്ഞു. 2025 സെപ്തംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ ദേശായി പലതവണ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുമെന്ന് ഭീഷണിപ്പെടുത്തി സമ്പന്ന കുടുംബത്തിൽ പെട്ട കുട്ടിയിൽ നിന്നും 50,000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
തുടക്കത്തിൽ പെൺകുട്ടി മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിയും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയും ദേശായിക്ക് പണം നൽകിക്കൊണ്ടിരുന്നു. ഇത് പതിവായതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
Adjust Story Font
16

