'ധാരാവിയിൽ എന്റെ പേര് പറഞ്ഞാൽ മതി,എല്ലാവർക്കും എന്നെ അറിയാം'; ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായ യുവാവ് റെയില്‍വെ സ്റ്റേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തു
ആക്രമണത്തിൽ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർക്കും മറ്റ് ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്

മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടികൂടിയ യുവാക്കള്‍ റെയില്‍വെ സ്റ്റേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തു.മുംബൈയിലെ ബോറിവാലി സ്റ്റേഷനിലാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ജീവനക്കാരെ ആക്രമിക്കുകയും സര്‍ക്കാര്‍ പൊതു സ്വത്ത് നശിപ്പിക്കുകയും ചെയ്തിന് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
റെയില്‍വെ സ്റ്റേഷന്‍ ഓഫീസ് അടിച്ചുതകര്‍ക്കുന്നതിന്‍റെ വിഡിയോകളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. ഈ മാസം രണ്ടിന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പ്രതിയും സുഹൃത്തുക്കളും വിരാർ ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റിൽ ഫസ്റ്റ് ക്ലാസ് കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. അവരിൽ ഒരാൾക്ക് അന്ധേരിക്കും ബോറിവാലിക്കും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് പോലും ഉണ്ടായിരുന്നില്ല. നടപടിയുടെ ഭാഗമായി ഇവരെ റെയില്‍വെ ഉദ്യോഗസ്ഥര്‍ മൂന്ന് യാത്രക്കാരെയും ബോറിവാലിയിലെ ടിക്കറ്റ് കലക്ടറുടെ (ടിസി) ഓഫീസിലേക്ക് കൊണ്ടുപോയി.
എന്നാല്‍ പ്രതികൾ അക്രമാസക്തരാകുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളായി. ഓഫീസിലുണ്ടായിരുന്ന കമ്പ്യൂട്ടർ സിപിയു, മോണിറ്ററുകൾ, കീബോർഡുകൾ എന്നിവയുൾപ്പെടെയുള്ള ഓഫീസ് ഉപകരണങ്ങൾ യുവാക്കള്‍ നശിപ്പിച്ചു. യുവാക്കളിലൊരാള്‍ ഉദ്യോഗസ്ഥരോട് ആക്രോശിക്കുകയും അവർക്കെതിരെ വസ്തുക്കൾ എറിയുകയും ചെയ്യുന്നത് വിഡിയോയില്‍ കാണാം.
"ധാരാവിയിൽ എന്റെ പേര് പറഞ്ഞാൽ മതി, എല്ലാവർക്കും എന്നെ അറിയാം" എന്ന് പറഞ്ഞുകൊണ്ട് പ്രതി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിഡിയോ റെക്കോർഡുചെയ്യാൻ അദ്ദേഹം തന്റെ ഒരു സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ഔദ്യോഗികമായി പരാതി നൽകുമെന്നും യുവാവ് പറഞ്ഞു. ആക്രമണത്തിൽ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ഷംഷേർ ഇബ്രാഹിമിനും മറ്റ് ജീവനക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ പ്രതി രക്തം വാർന്ന് കിടക്കുന്നതും വിഡിയോയിൽ കാണാം.പരിക്കേറ്റ ജീവനക്കാരെയും പ്രതിയെയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
Adjust Story Font
16

