മകളെ നോക്കാൻ 37 വര്‍ഷം പുരുഷനായി ജീവിച്ച സ്ത്രീ; പെച്ചിയമ്മാൾ എന്ന മുത്തുവിന്‍റെ കഥ
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം ഭര്‍ത്താവ് ശിവ ഹൃദയാഘാതം മൂലം മരിക്കുമ്പോൾ പെച്ചിയമ്മാൾ ഗര്‍ഭിണിയായിരുന്നു

ചെന്നൈ: ഭര്‍ത്താവിന്‍റെ മരണശേഷം മകളെ വളര്‍ത്താനായി പുരുഷവേഷം കെട്ടുക, ഒന്നും രണ്ടും വര്‍ഷമല്ല... നീണ്ട 37 വര്‍ഷം പുരുഷനായി ജീവിച്ച പെച്ചിയമ്മാൾ എന്ന മുത്തുവിന്‍റെ കഥ ഒരു ത്രില്ലര്‍ സിനിമയെ വെല്ലുന്നതാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഈ അസാധാരണ കഥ.
വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം ഭര്‍ത്താവ് ശിവ ഹൃദയാഘാതം മൂലം മരിക്കുമ്പോൾ പെച്ചിയമ്മാൾ ഗര്‍ഭിണിയായിരുന്നു. ഒറ്റക്കായി പോയി ഏതൊരു സ്ത്രീയെയും പോലും പിന്നീട് പെച്ചിയമ്മാൾ കടന്നുപോയത് ദുര്‍ഘട പാതയിലൂടെയായിരുന്നു.ഗ്രാമത്തിലെ പുരുഷൻമാരുടെ തുറിച്ചുനോട്ടങ്ങളും ശല്യപ്പെടുത്തലുകളും നാൾക്കുനാൾ കൂടി വന്നു. മകൾ ഷൺമുഖസുന്ദരി ജനിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്തെങ്കിലും ജോലി എന്നത് അത്യാവശ്യമായി തീര്‍ന്നു.
എന്നാൽ, കെട്ടിടനിർമാണ സൈറ്റുകളിലും ഹോട്ടലുകളിലും ജോലിക്ക് പോയ പെച്ചിയമ്മാൾ നേരിട്ടത് അശ്ലീല കമന്‍റുകളും പരിഹാസവുമായിരുന്നു. ഒരു സ്ത്രീയായി മുന്നോട്ടുപോയാൽ ജീവിതം കൂടുതൽ ദുഷ്കരമാകുമെന്ന മനസിലായ പെച്ചിയമ്മാൾ ഉറച്ച തീരുമാനം തന്നെയെടുത്തു. നീളൻ മുടി മുറിച്ചുമാറ്റി, സാരി ഉപേക്ഷിച്ച് ഷർട്ടും ലുങ്കിയും ധരിച്ചു. നെറ്റിയിൽ ഭസ്മം പൂശി. പിന്നീടങ്ങോട്ട് മുത്തു എന്ന പേരിലായിരുന്നു പെച്ചിയമ്മാളുടെ ജീവിതം. പരിചയക്കാര്‍ക്ക് മുത്തു മാസ്റ്ററായി ചായക്കടയിലും പൊറോട്ടക്കടയിലും പണിയെടുത്തു. പെയിന്‍റിങ് ജോലികൾക്കും കൂലിപ്പണിക്കും പോയി.
ബസിൽ പുരുഷന്മാരുടെ സീറ്റിലിരുന്നു, പൊതുസ്ഥലങ്ങളിൽ പുരുഷന്മാരുടെ ടോയ്‌ലറ്റുകൾ ഉപയോഗിച്ചു. കൂടെ ജോലി ചെയ്യുന്നവർ 'അണ്ണാച്ചി' എന്നാണ് മുത്തുവിനെ വിളിച്ചിരുന്നത്. സ്വന്തം മകൾക്ക് പോലും 7 വയസ്സാകുന്നത് വരെ തന്‍റെ 'അച്ഛൻ' യഥാർഥത്തിൽ അമ്മയാണെന്ന് അറിയില്ലായിരുന്നു. മകളുടെ വിവാഹം കഴിഞ്ഞ് പേരക്കുട്ടികൾ ഉണ്ടായിട്ടും ഇന്നും പെച്ചിയമ്മാൾ പുരുഷവേഷത്തിൽ തന്നെയാണ് കഴിയുന്നത്.
Adjust Story Font
16

