'ആദ്യം സുപ്രിംകോടതി നിലപാട് പറയട്ടെ': മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കുന്നതിൽ വിയോജിപ്പുമായി രാഹുൽ ഗാന്ധി
പ്രധാനമന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്താണ് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ വിയോജിപ്പ് അറിയിച്ചത്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തീരുമാനിക്കാനുള്ള യോഗത്തില്‍ വിയോജനക്കുറിപ്പുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
സുപ്രിംകോടതി നിലപാട് അറിഞ്ഞ ശേഷമേ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ചൊവ്വാഴ്ച വിരമിക്കാനിരിക്കുന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ പിന്‍ഗാമിയെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രിയും കേന്ദ്ര നിയമമന്ത്രിയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്താണ് രാഹുല്‍ ഗാന്ധി കോൺഗ്രസിന്റെ വിയോജിപ്പ് അറിയിച്ചത്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച
രാജീവ് കുമാറിനു ശേഷം ഏറ്റവും മുതിര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ആണ്. അദ്ദേഹത്തിന്റെ പേരിനാണ് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ തെരഞ്ഞെടുക്കുന്നതില്‍നിന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിനെ ഒഴിവാക്കിയതിനെതിരെയുള്ള പൊതുതാൽപര്യ ഹര്‍ജി മറ്റന്നാളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.
സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തെ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹരജിയാണ് സുപിംകോടതി പരിഗണിക്കുന്നത്. ഇക്കാര്യംചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ എതിര്‍പ്പ്. നിലവില്‍ പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തരമന്ത്രി എന്നിവരടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടത്.
എന്നാല്‍ നിയമനം കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ ഒഴിവ് ഉണ്ടാകുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കേന്ദ്ര വൃത്തങ്ങള്‍ അറിയിക്കുന്നത്.
Adjust Story Font
16

