'മേഘാലയ സേഫ് ആണ്, അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി': ടൂറിസം മന്ത്രി
ഹണിമൂണ്‍ കൊലപാതകത്തിന്റെ പശ്ചാതലത്തിലാണ് മന്ത്രിയുടെ വിശദീകരണം

ഷില്ലോങ്: മേഘാലയ ടൂറിസത്തിന് കോട്ടമൊന്നും പറ്റിയിട്ടില്ലെന്നും സുരക്ഷിതമായ സ്ഥലമാണെന്നും സംസ്ഥാന ടൂറിസം മന്ത്രി പോൾ ലിങ്‌ഡോ. ഹണിമൂണ്‍ കൊലപാതകത്തിന്റെ പശ്ചാതലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
ഈ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയാണ് മേഘാലയയിലെ സൊഹ്‌റയില്‍ ഹണിമൂൺ ആഘോഷിക്കുന്നതിനിടെ കൊല്ലപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യയുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റോടെ ആശങ്കകള്‍ക്ക് പരിഹാരമായെങ്കിലും മേഘാലയിലേക്കുള്ള വിനോദസഞ്ചാരം സുരക്ഷിതമല്ലെന്ന പ്രചാരണം ഒരുഭാഗത്ത് സജീവമാകവെയാണ് ഇതിനെതിരെ ടൂറിസം മന്ത്രി തന്നെ രംഗത്ത് എത്തിയത്. ദേശീയമാധ്യമങ്ങളൊക്കെ പ്രാധാന്യത്തോടെയാണ് കൊലപാതകവും അതിന്റെ പിന്നിലുള്ള ഓരോ സംഭവങ്ങളും പുറത്തുവിടുന്നത്. സമൂഹമാധ്യമങ്ങളിലും വാര്‍ത്തകള്‍ നിറയുന്നുണ്ട്.
അതേസമയം സുരക്ഷാ ആശങ്കകളെത്തുടർന്ന് തുടക്കത്തിൽ ഭാഗികമായ റദ്ദാക്കലുകൾ നേരിട്ട ട്രാവൽ ഏജൻസികൾക്ക് ഇപ്പോൾ ടൂറിസം പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്.
മേയ് 11നായിരുന്നു രാജ രഘുവംശിയുടെയും സോനത്തിന്റെയും വിവാഹം. മേയ് 23ന് മേഘാലയയില്‍ മധുവിധു ആഘോഷിക്കാൻ എത്തിയതിന് പിന്നാലെ ഇരുവരേയും കാണാതാവുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം വെയ്സാവഡോങ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയില്‍നിന്ന് രാജയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി.
അതേസമയം സോനത്തെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോനത്തിനെ പിടികൂടുന്നതും കൊലപാതകമാണെന്ന് അറിയുന്നതും. കാമുകന്റെ സഹായത്തോടെയാണ് സോന, ഭര്‍ത്താവിന് കൊലപ്പെടുത്തിയത്.
Adjust Story Font
16

