Quantcast

മുഹമ്മദ് എന്നാണോ പേരെന്ന് ചോദിച്ച് ക്രൂരമര്‍ദനം; പിന്നാലെ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധന്‍ മരിച്ചനിലയില്‍

ബി.ജെ.പിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗത്തിന്‍റെ ഭര്‍ത്താവാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-05-21 10:48:52.0

Published:

21 May 2022 10:45 AM GMT

മുഹമ്മദ് എന്നാണോ പേരെന്ന് ചോദിച്ച് ക്രൂരമര്‍ദനം; പിന്നാലെ മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധന്‍ മരിച്ചനിലയില്‍
X

ഭോപ്പാല്‍: 'മുഹമ്മദ് എന്നാണോ പേര്, ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള വൃദ്ധനെ ക്രൂരമായി മര്‍ദിക്കുന്നതിന്‍റെ വീഡിയോ പുറത്ത്. വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരമായ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. മധ്യപ്രദേശിലെ നീമുച്ചിലാണ് സംഭവം.

ഭന്‍വര്‍ലാല്‍ ജെയിന്‍ എന്ന വൃദ്ധനെയാണ് നീമുച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബി.ജെ.പിയുടെ മുന്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗത്തിന്‍റെ ഭര്‍ത്താവായ ദിനേശ് കുശ്‍വാഹ എന്നയാളാണ് വൃദ്ധനെ മര്‍ദിച്ചതെന്ന് തിരിച്ചറിഞ്ഞു. ഭന്‍വര്‍ലാല്‍ ജെയിനെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നീമുച്ച് ജില്ലയിലെ റോഡരികിലാണ് ഭന്‍വര്‍ലാല്‍ ജെയിന്‍റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുടുംബത്തിന് കൈമാറുകയും അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു.

സംസ്കാരത്തിന് ശേഷമാണ് ഭന്‍വര്‍ലാല്‍ ജെയിനെ ഒരാള്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കുടുംബാംഗങ്ങള്‍ കണ്ടത്. 'പേരെന്താണ്? മുഹമ്മദ്? ആധാര്‍ കാര്‍ഡ് കാണിക്കൂ' എന്ന് ചോദിച്ചുകൊണ്ട് മുഖത്തടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പരിഭ്രാന്തനായ വൃദ്ധൻ അക്രമിക്ക് പണം നല്‍കാമെന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്. ഇത് അക്രമിയെ പ്രകോപിപ്പിക്കുകയും അയാൾ വൃദ്ധന്‍റെ തലയിലും ചെവിയിലും നിർത്താതെ അടിക്കുകയും ചെയ്തു. അടിക്കുന്നത് നിര്‍ത്താന്‍ വേണ്ടിയാവാം വൃദ്ധന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് വീണ്ടും അക്രമിക്ക് നേരെ നീട്ടി. എന്നാല്‍ അക്രമി വൃദ്ധനെ മര്‍ദിക്കുന്നത് തുടര്‍ന്നുകൊണ്ടേയിരുന്നു. ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമല്ല.

വീഡിയോ കണ്ട ശേഷം ഭന്‍വര്‍ലാല്‍ ജെയിന്‍റെ കുടുംബാംഗങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നതെന്ന് കെ എല്‍ ഡാങ്കി എന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസെടുത്തെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സംഭവത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബി.ജെ.പി വിദ്വേഷത്തിന്‍റെ ചൂള കത്തിക്കുകയാണെന്ന് കോൺഗ്രസ് എം.എൽ.എ ജിതു പട്വാരി ആരോപിച്ചു. കേസെടുത്തെങ്കിലും തുടര്‍ നടപടി ഉണ്ടാകുമോയെന്ന് കണ്ടറിയേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ് പറഞ്ഞു. പ്രതി പ്രതി തന്നെയാണെന്നും അതില്‍ രാഷ്ട്രീയമില്ലെന്നും ഇത്തരം പ്രവൃത്തി ചെയ്യുന്ന ആരെയും സംസ്ഥാന സർക്കാർ വെറുതെ വിടില്ലെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ പറഞ്ഞു.



TAGS :

Next Story