മൂന്നാം മോദി സർക്കാറിന്റെ ഒന്നാം വാർഷികം ഇന്ന്; നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കും
പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിയുമാണ് സർക്കാരിന്റെ പോക്കെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാർ ഇന്ന് ഒന്നാം വർഷത്തിലേക്ക്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് തുടക്കം കുറിക്കുന്നത്. അതേസമയം, കൂട്ടുകക്ഷി ഭരണത്തിൽ ഒരു വർഷം തികക്കുമ്പോഴും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി , പഹൽഗാമിലുണ്ടായ സുരക്ഷാ വീഴ്ച തുടങ്ങി നിരവധി ചോദ്യങ്ങളിൽ മോദി സർക്കാർ മൗനം തുടരുകയാണ്.
നരേന്ദ്രമോദി സർക്കാർ 11 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും ഇന്ത്യൻ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിനായോ എന്ന ചോദ്യം ഇപ്പോഴും ഉയരുകയാണ്. തുടർഭരണത്തിന്റെ ആലസ്യത്തിൽ ജനങ്ങളെ മറന്ന സർക്കാരിന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനം മറുപടി നൽകിയിരുന്നു. അതുകൊണ്ടുതന്നെ മൂന്നാം മോദി സർക്കാർ കരുതലോടെയാണ് നീങ്ങുന്നത്.
സർക്കാരിനെ താങ്ങി നിർത്തുന്ന നിതീഷ് കുമാറിനും ചന്ദ്രബാബു നായിഡുവിനും ബജറ്റ് വിഹിതത്തിൽ കൈ നിറയെ നൽകി പ്രതിപക്ഷ സംസ്ഥാനങ്ങളോടുള്ള അവഗണന കേന്ദ്രം തുടരുകയാണ്. ഗവർണർമാരെ മുൻനിർത്തി സംസ്ഥാനങ്ങളുടെ ഫെഡറൽ തത്വങ്ങളെ അവഗണിച്ചും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കിയുമാണ് സർക്കാരിന്റെ പോക്ക് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സഖ്യകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി ജാതി സെൻസസ് അംഗീകരിക്കുമ്പോഴും ജാതി സമവാക്യങ്ങൾക്ക് മേൽ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന പ്രഖ്യാപിത ലക്ഷ്യം മുറുകെ പിടിച്ചാണ് മോദി സർക്കാർ നീങ്ങുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് വഖഫ് ഭേദഗതി ബിൽ നടപ്പിലാക്കിയതിലൂടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും മണ്ഡല പുനർനിർണയത്തിൽ നിന്നും പിന്നോട്ടില്ല എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. അതേസമയം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തിൽ കോടതികൾ തന്നെ വിമർശനമുയർത്തിയിട്ടും നടപടികൾ സർക്കാർ തുടരുകയാണ്. ഓപ്പറേഷൻ സിന്ദൂരനെ രാഷ്ട്രീയവൽക്കരിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം മറികടക്കാൻ ആകാത്തതും പാകിസ്താൻ വിഷയത്തിൽ മറ്റ് അയൽ രാജ്യങ്ങളുമായി നല്ല ബന്ധം ഇല്ലാത്തതിലും കോൺഗ്രസ് വിമർശനം തുടരുകയാണ്.
Adjust Story Font
16

