മഹാരാഷ്ട്ര സർക്കാറിനെ അട്ടിമറിക്കുന്നതിന് പകരം അസമിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടത്: ഗൗരവ് ഗൊഗോയ്
അസമിലെ 34 ജില്ലകളിലായി 41 ലക്ഷത്തോളം ആളുകൾ പ്രളയദുരിതത്തിലാണ്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ബുധനാഴ്ച നാഗോൺ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു.
ഗുവാഹതി: മഹാരാഷ്ട്ര സർക്കാറിനെ അട്ടമറിക്കുകയല്ല, അസമിൽ പ്രളയം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങൾ സന്ദർശിക്കുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ്.
''ഇവിടെ എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കിൽ അത് അസമിലെ പ്രളയമാണ്. എന്നാൽ ബിജെപി അന്ധമായി അധികാരത്തിന് പിന്നാലെ പോവുകയാണ്. അസമിൽ വൻ പ്രളയമാണ്, പ്രധാനമന്ത്രി അവിടെ സന്ദർശിച്ച് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. പക്ഷെ അദ്ദേഹം മഹാരാഷ്ട്ര സർക്കാറിനെ അട്ടമറിക്കുന്ന തിരക്കിലാണ്, അല്ലെങ്കിൽ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തിരക്കിലാണ്...ബിജെപി എപ്പോഴും അധികാരത്തിന് പിന്നാലെയാണ്''- ഗൊഗോയ് പറഞ്ഞു.
അസമിലെ 34 ജില്ലകളിലായി 41 ലക്ഷത്തോളം ആളുകൾ പ്രളയദുരിതത്തിലാണ്. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ബുധനാഴ്ച നാഗോൺ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു.
കുഷിയറ, ലോംഗൈ, സിംഗ്ല നദികൾ കരകവിഞ്ഞതോടെയാണ് കരിംഗഞ്ച് ജില്ലയിൽ വെള്ളപ്പൊക്കം രൂക്ഷമായത്. അസമിൽ ഈ വർഷം ഇതുവരെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 82 പേരാണ് മരിച്ചത്. നിലവിൽ 2.32 ലക്ഷം ആളുകൾ റിലീഫ് ക്യാമ്പുകളിലാണ് താമസിക്കുന്നത്.
Adjust Story Font
16