'നിര്‍ദേശങ്ങൾ മാത്രമേ നൽകാറുള്ളൂ, ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ആര്‍എസ്എസിന് ഒരു പങ്കുമില്ല'; മോഹൻ ഭഗവത്
ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ സംസാരിക്കുകയായിരുന്നു ഭഗവത്

ഡൽഹി: ബിജെപി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ആര്‍എസ്എസിന് ഒരു പങ്കുമില്ലെന്ന് മേധാവി മോഹൻ ഭഗവത്. നിര്‍ദേശങ്ങൾ മാത്രമേ നൽകാറുള്ളുവെന്നും തങ്ങളാണ് തീരുമാനിക്കുന്നതെങ്കിൽ ഇത്ര കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ സംസാരിക്കുകയായിരുന്നു ഭഗവത്.
നിലവിലെ അധ്യക്ഷൻ ജെ.പി നദ്ദയുടെ കാലാവധി പൂർത്തിയായിട്ട് രണ്ടുവർഷം ആയി. ഈ സാഹചര്യത്തിലാണ് ചോദ്യങ്ങൾ ഉയർന്നത്. മോദി സർക്കാരും ആർഎസ്എസും തമ്മിൽ അഭിപ്രായ ഭിന്നതകളും ഉണ്ടെന്നുമുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭഗവതിന്‍റെ പ്രതികരണം. "നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ഞങ്ങളുടെ സഹായം ആവശ്യമുണ്ടെങ്കിൽ, ബിജെപിയെ മാത്രമല്ല, എല്ലാവരെയും ഞങ്ങൾ സഹായിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "എവിടെയും ഒരു തർക്കവുമില്ല, പക്ഷേ എല്ലാ വിഷയങ്ങളിലും ഒരേ നിലപാടിൽ നിൽക്കുന്നത് അസാധ്യമാണ്, ഞങ്ങൾ എപ്പോഴും പരസ്പരം വിശ്വസിക്കുന്നു," കാവി പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് ഭഗവത് പറഞ്ഞു.
നേതാക്കൾ 75 വയസായാൽ വിരമിക്കണമെന്ന പ്രസ്താവനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. താൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും ആര്‍എസ്എസ് പറയുന്നതുപോലെയാണ് തങ്ങൾ പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 'ഞാന്‍ 75 വയസ്സില്‍ വിരമിക്കുമെന്നോ മറ്റാരെങ്കിലും വിരമിക്കണമെന്നോ ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. സംഘം നമ്മളോട് ചെയ്യാന്‍ ആവശ്യപ്പെടുന്നത് നമ്മള്‍ ചെയ്യും,' ഭഗവത് കൂട്ടിച്ചേര്‍ത്തു. 75 വയസ്സായാല്‍ വിരമിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി വഴിമാറിക്കൊടുക്കണമെന്ന ഭഗവതിന്‍റെ പരാമര്‍ശം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്നായിരുന്നു വ്യാഖാനം.
Adjust Story Font
16

