മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയാക്കും; പുതിയ പ്രഖ്യാപനവുമായി കർണാടക
കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ മൾട്ടിപ്ലക്‌സുകൾ ഉൾപ്പെടെ എല്ലാ തിയറ്ററുകളിലെയും ടിക്കറ്റ് നിരക്ക് 200 രൂപയായി പരിമിതപ്പെടുത്തി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെതാണ് പ്രഖ്യാപനം. കന്നഡ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കർണാടക ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു.
അടുത്തിടെ, കന്നഡയിലെ പ്രമുഖ നടന്മാരും നിർമ്മാതാക്കളുമായ രക്ഷിത് ഷെട്ടി, ഋഷഭ് ഷെട്ടി എന്നിവർ കന്നഡ ഉള്ളടക്കമുള്ള സിനിമകളും സീരീസുകളും സ്വീകരിക്കാൻ പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകൾ തയ്യാറാകുന്നില്ലെന്ന് പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ സാമൂഹിക, ചരിത്ര, സാംസ്കാരിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന സിനിമകൾ സംരക്ഷിക്കുന്നതിന് മൂന്ന് കോടി രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നൽകുമെന്നും സിദ്ധരാമയ്യ പറഞ്ഞു. കർണാടക ഫിലിം അക്കാദമിയുടെ ഉടമസ്ഥതയിലുള്ള 2.5 ഏക്കർ സ്ഥലത്ത് പിപിപി മാതൃകയിൽ മൾട്ടിപ്ലക്സ് സിനിമാ സമുച്ചയം വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൈസൂരുവിൽ 500 കോടി രൂപ ചെലവിൽ പിപിപി മാതൃകയിൽ ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഫിലിം സിറ്റി വികസിപ്പിക്കാനായി 150 ഏക്കർ ഭൂമി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് കൈമാറിയതായും കൂട്ടിച്ചേർത്തു.
Adjust Story Font
16

