മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; അറസ്റ്റ് ഉടൻ
തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷ

ന്യൂ ഡൽഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിൽ എത്തിച്ചത്. പാലം വ്യോമസേനാ വിമാനത്താവളത്തിലാണ് റാണയെ ഇറക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എൻഐഎ ആസ്ഥാനത്തെത്തിച്ച് ഡി.ജി അടക്കം പന്ത്രണ്ട് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. തിഹാർ ജയിലേക്കാണ് റാണയെ മാറ്റുക.
ഡൽഹി പോലീസ് 'സ്വാറ്റ് ' സംഘമാണ് റാണക്ക് സുരക്ഷ ഒരുക്കിയത്. തിഹാർ ജയിലിലും എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പതിനഞ്ച് വർഷം തടവിലിട്ടതിന് ശേഷമാണ് റാണയെ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറുന്നത്.
പട്യാല കോടതിയിൽ ഓൺലൈൻ ആയി ഹാജരാക്കും. പ്രത്യേക ഉദ്യോഗസ്ഥ സംഘം റാണയെ ചോദ്യം ചെയ്യും. റാണയുടെ വിചാരണ ഡൽഹിയിലും മുംബൈയിലുമായി നടത്തുമെന്ന് ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ബാഹ്യ ഇടപെടലോ പ്രാദേശിക സഹായമോ ലഭിച്ചോ എന്ന് പരിശോധിക്കും. സുപ്രീം കോടതി അനുവദിക്കുകയാണെങ്കിൽ ഒറ്റ വിചാരണയാക്കും. റാണയെ ഇന്ത്യയിൽ എത്തിച്ചതിൽ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ തൂക്കിലേറ്റണമെന്ന് ഭീകരാക്രമണത്തിൽ പരുക്കേറ്റ സുബേദാർ മേജർ പിവി മനേഷ്. എവിടെപ്പോയാലും പിടികൂടുമെന്ന സന്ദേശമാണ് ഇന്ത്യ തഹാവൂർ റാണയെ കൊണ്ടുവന്നതിലൂടെ നൽകുന്നതെന്നും പിവി മനേഷ് പറഞ്ഞു.
Adjust Story Font
16

