ആര്‍എസ്എസ് തട്ടകത്തില്‍ മുസ്‍ലിം ലീഗിന്‍റെ മുന്നേറ്റം; പ്രതിപക്ഷത്ത് കോൺഗ്രസ്
ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി തുടർച്ചയായി നാലാം തവണയും അധികാരം നിലനിർത്തി

- Updated:
2026-01-17 12:02:31.0

നാഗ്പൂർ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് തട്ടകത്തിൽ മികച്ച നേട്ടവുമായി മുസ്‌ലിം ലീഗ്. നാഗ്പൂരിൽ കോർപറേഷനിലെ നാല് സീറ്റിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികൾ വിജയിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് അസ്‌ലം ഖാൻ മുല്ല, മുജ്തബ അൻസാരി, രേഖ വിശ്വസ് പാട്ടിൽ, സായ്മ നാസ് ഖുറൈഷി എന്നിവരാണ് വിജയിച്ചത്.
നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിന് ആരുമായി സഖ്യമുണ്ടായിരുന്നില്ല. ബിജെപി, കോൺഗ്രസ്, ഉവൈസിയുടെ മജ്‌ലിസ് പാർട്ടി എന്നിവരോട് എതിരിട്ടാണ് വിജയം.
151 സീറ്റുകളിൽ 102 സീറ്റുകൾ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. കോൺഗ്രസ് 34 സീറ്റും, എഐഎംഐഎം ആറ് സീറ്റും, ശിവസേന (യുബിടി) രണ്ട് സീറ്റും, എൻസിപിയും ബിഎസ്പിയും ഓരോ സീറ്റും വീതം നേടി. ബിജെപി 143 സീറ്റുകളിലും ശിവസേന എട്ട് സീറ്റുകളിലും മത്സരിച്ചു. കോൺഗ്രസ് 151 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചു.
അതേസമയം, മഹാരാഷ്ട്രയിലുടനീളമുള്ള മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വന്‍ നേട്ടമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്‍(എഐഎംഐഎം).
സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കോർപ്പറേറ്റർമാരുടെ എണ്ണം ഇരട്ടിയാക്കുകയും പാര്‍ട്ടിയുടെ സാന്നിധ്യം വ്യാപിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 114 സീറ്റുകളാണ് വിവിധ കോര്‍പറേഷനുകളിവായി എഐഎംഐഎം സ്വന്തമാക്കിയത്. 29ല്‍ 12 മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലാണ് എഐഎംഐഎം മത്സരിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകള്‍ നേടിയിടിത്ത് നിന്നാണ് എഐഎംഐഎം സീറ്റെണ്ണം കുത്തനെ വര്‍ധിപ്പിച്ചത്.
സീറ്റെണ്ണത്തിൽ ആറാം സ്ഥാനത്ത് എത്താനും ഉവൈസിയുടെ പാർട്ടിക്കായി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രബലരായ എൻസിപി ശരദ് പവാർ വിഭാഗം രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേന(എംഎന്‍എസ്) എന്നിവർക്കും മുന്നിലാണ് എഐഎംഐഎം ഫിനിഷ് ചെയ്തത്. ഖണ്ഡേഷ്, മറാത്ത്‌വാഡ മേഖലകളിലെ നഗരങ്ങളിലാണ് എഐഎംഐഎം കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത്.
Adjust Story Font
16
