Quantcast

'എന്‍റെ തല രക്തം കൊണ്ട് നിറഞ്ഞിരിക്കുന്നു, പക്ഷെ ഒരിക്കലും കുനിഞ്ഞിട്ടില്ല'; ഓഹരി ഉടമകള്‍ക്ക് ബൈജു രവീന്ദ്രന്‍റെ വികാരനിര്‍ഭരമായ കത്ത്

നിലവിലുള്ള മൂലധനച്ചെലവിലേക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളെ പിന്തുണക്കുന്നതിനുമായി 200 മില്യൺ ഡോളറിൻ്റെ ഇഷ്യൂ റൈറ്റ്സ് ആരംഭിക്കുകയാണെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-30 05:34:09.0

Published:

30 Jan 2024 5:30 AM GMT

Byju Raveendran
X

ബൈജു രവീന്ദ്രന്‍

ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിക്കിടെ ഓഹരി ഉടമകള്‍ക്ക് കത്തയച്ച് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. അപ്രതീക്ഷിതമായേറ്റ അടിയില്‍ തന്‍റെ ശിരസില്‍ നിന്നും രക്തം വാര്‍ന്നു വരുന്നുണ്ടെങ്കിലും തന്‍റെ തല കുനിഞ്ഞിട്ടില്ലെന്ന് ബൈജു അയച്ച വികാരനിര്‍ഭരമായ കത്തില്‍ പറയുന്നു.

നിലവിലുള്ള മൂലധനച്ചെലവിലേക്കും പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങളെ പിന്തുണക്കുന്നതിനുമായി 200 മില്യൺ ഡോളറിൻ്റെ ഇഷ്യൂ റൈറ്റ്സ് ആരംഭിക്കുകയാണെന്ന് ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ''പ്രതിസന്ധികള്‍ പിടിമുറുക്കുമ്പോള്‍ ഞാന്‍ ഉറക്കെ കരഞ്ഞിട്ടില്ല. എന്‍റെ തലയില്‍ രക്തം നിറഞ്ഞിരിക്കുന്നു, പക്ഷെ കുനിഞ്ഞിട്ടില്ല'' അദ്ദേഹം എഴുതി. വേഗത്തിലുള്ള മൂലധന സമാഹരണം കമ്പനിക്ക് പുനർനിർമ്മിക്കാനും സ്കെയിൽ ചെയ്യാനും ആവശ്യമായ വിഭവങ്ങൾ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, രവീന്ദ്രൻ വ്യക്തമാക്കി.ബിസിനസ്സ് പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും ബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും കമ്പനിയെ കൂടുതൽ സുസ്ഥിരമാക്കുന്നതിനും ഇത് ഉപയോഗിക്കും....ബൈജു കത്തില്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന കഠിനമായ യാത്രയെക്കുറിച്ചും ബൈജു കത്തില്‍ സൂചിപ്പിച്ചു. ഈ അനിശ്ചിത കാലങ്ങളിൽ, കമ്പനിയുടെ മികച്ച താൽപര്യങ്ങൾക്കായി നിരവധി കടുത്ത തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ഞങ്ങൾ ഒഴിഞ്ഞുമാറിയിട്ടില്ല, വരും മാസങ്ങളിലും ഞങ്ങൾ അത് തുടരും...ബൈജു കുറിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ബൈജു ബുദ്ധിമുട്ടുകയാണെന്ന് തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഈയിടെ പുറത്തുവന്നിരുന്നു. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

ഒരുകാലത്ത് ഏകദേശം 5 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന് ഇപ്പോള്‍ 400 മില്യണ്‍ ഡോളര്‍ കടമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഓഹരി വിൽപനയിലൂടെ സമാഹരിച്ച 800 മില്യണ്‍ ഡോളര്‍ കമ്പനിയിലേക്ക് തിരികെ നിക്ഷേപിച്ചെന്നും ഇതാണ് ബൈജുവിനെ കടക്കാരനാക്കിയെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 120 കോടി ഡോളറിന്‍റെ (ഏകദേശം 10,000 കോടി രൂപ) വായ്പ ബൈജൂസ് തിരിച്ചടക്കാനുണ്ടായിരുന്നു. ഇത് ആറുമാസത്തിനകം അടയ്ക്കുമെന്നാണ് ബൈജൂസിന്‍റെ വാഗ്ദാനം. സാമ്പത്തിക പ്രതിസന്ധി മൂലം 2000ത്തിലധികം ജീവനക്കാരെ ബൈജൂസ് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കുള്ള പിരിച്ചുവിടല്‍ ആനുകൂല്യം ഇതുവരെ നല്‍കിയിട്ടില്ല. കൂടുതല്‍ ജീവനക്കാരെ കുറയ്ക്കാനും നീക്കമുണ്ട്. 310 അംഗ എഞ്ചിനിയറിംഗ് ടീമിലെ 40 ശതമാനത്തോളം പേരെ ബൈജൂസ് പിരിച്ചുവിട്ടേക്കുമെന്ന് ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ബൈജൂസിന്‍റെ ഓഫീസുകളിലും ബൈജു രവീന്ദ്രന്‍റെ വസതിയിലും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ചായിരുന്നു പരിശോധന. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട് (ഫെമ) പ്രകാരം ബൈജു രവീന്ദ്രനും അദ്ദേഹത്തിന്‍റെ കമ്പനിയായ 'തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡി'നും എതിരായ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്ന് ഇഡി അധികൃതർ വ്യക്തമാക്കിയിരുന്നു. 2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ (ഏകദേശം) നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു.

TAGS :

Next Story