മിയ മുസ്ലിംകളെ ഉപദ്രവിക്കലാണ് എന്റെ കർത്തവ്യം, അവരുടെ ഓട്ടോയിൽ കയറിയാൽ അഞ്ച് രൂപയാണ് ചാർജെങ്കിൽ നാലേ കൊടുക്കാവൂ: അസം മുഖ്യമന്ത്രി ഹിമന്ത ശർമ
'ബിജെപി സർക്കാർ അവരെ ബുദ്ധിമുട്ടിക്കും. ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ മാത്രമേ അവർ അസം വിടൂ. ഇതൊന്നും ഒരു പ്രശ്നമേയല്ല'- ഹിമന്ത പറഞ്ഞു.

- Updated:
2026-01-28 10:36:55.0

ഗുവാഹത്തി: അസമിലെ മിയാ മുസ്‍ലിംകൾക്കെതിരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മിയ മുസ്ലിംകളെ ഉപദ്രവിക്കലാണ് തന്റെ കർത്തവ്യമെന്നും ബിജെപി സർക്കാർ അവരെ ബുദ്ധിമുട്ടിക്കുന്നത് തുടരുമെന്നും ഹിമന്ത പറഞ്ഞു. മിയ മുസ്‍ലിംകൾ ഇന്ത്യക്കാരല്ലെന്നും അവർക്ക് ഇന്ത്യയിൽ വോട്ടില്ലെന്നും ബംഗ്ലദേശിൽ പോയി വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമങ്ങൾ അനുസരിച്ച്, മിയകൾ ഇവിടെ വോട്ട് ചെയ്യാൻ പാടില്ലെന്നും അവരുടെ പേരുകൾ വെട്ടിമാറ്റാൻ നടപടികൾ സ്വീകരിച്ചെന്നും ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വോട്ടർ പട്ടികാ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നടക്കുമ്പോൾ നാലു മുതൽ അഞ്ച് ലക്ഷം വരെ മിയ വോട്ടർമാരെ വെട്ടിമാറ്റുമെന്നും ഹിമന്ത മുന്നറിയിപ്പ് നൽകി. അവരെ ബുദ്ധിമുട്ടിക്കാൻ കഴിയുന്നവർ ഏതു വിധത്തിലും അത് ചെയ്യണമെന്നും ഹിമന്ത ബിശ്വ ശർമ ആഹ്വാനം ചെയ്തു.
'മിയ മുസ്‌ലിംകൾ ഓടിക്കുന്ന ഓട്ടോറിക്ഷയില്‍ കയറിയാല്‍ അഞ്ചു രൂപയാണ് ചാര്‍ജെങ്കില്‍ നാല് രൂപയേ കൊടുക്കാവൂ. പരമാവധി അവര്‍ എന്ത് ചെയ്യും? കേസ് കൊടുക്കും. അത് അസം പൊലീസ് കൈകാര്യം ചെയ്‌തോളും. ബിജെപിയും ഞാനും മിയ മുസ്‌ലിംകളെ ഉപദ്രവിക്കാന്‍ തന്നെയാണ് രംഗത്തുള്ളത്. കോൺഗ്രസ് എന്നെ എത്ര വേണമെങ്കിലും അധിക്ഷേപിച്ചോട്ടെ. എന്റെ ജോലി മിയ സമുദായത്തെ കഷ്ടപ്പെടുത്തുക എന്നതാണ്'.
ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നാൽ മാത്രമേ അവർ അസം വിടൂ. ഇതൊന്നും ഒരു പ്രശ്നമേയല്ല. ഹിമാന്ത ബിശ്വ ശർമയും ബിജെപിയും മിയകൾക്കെതിരെ നേരിട്ട് രംഗത്തുണ്ട്. അവർക്കെതിരെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കാൻ ഇപ്പോൾ ഞാൻ തന്നെ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നിങ്ങൾ അവരെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ സ്വന്തം വീട്ടിൽ ലവ് ജിഹാദ് ഉണ്ടാകും. അതിനാൽ നിങ്ങളും അവർക്ക് കുഴപ്പങ്ങളുണ്ടാക്കണം- ഹിമന്ത കൂട്ടിച്ചേർത്തു.
ഹിമന്ത ബിശ്വ ശർമയുടെ മിയ മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. അസമിൽ ഭരണഘടനയെ മുഖ്യമന്ത്രി പൂർണമായും നിഷ്ഫലമാക്കിയെന്ന് കോൺഗ്രസ് നേതാവ് അമൻ വദൂദ് പറഞ്ഞു. മിയ ജനതയെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല ജനങ്ങൾ ഹിമന്തയെ മുഖ്യമന്ത്രിയാക്കിയതെന്ന് എംഎൽഎയും റൈജോർദൾ പ്രസിഡന്റുമായ അഖിൽ ഗൊഗോയ് വ്യക്തമാക്കി.
നേരത്തെയും മിയ മുസ്‌ലിംകൾക്കെതിരെ ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയിരുന്നു. അസമിൽ, മുസ്‌ലിം കുടിയേറ്റക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ആക്ഷേപകരമായ ഒരു പദമാണ് "മിയ" (Miya). ബംഗാളി വംശജരായ മുസ്‌ലിംകളെ ലക്ഷ്യം വച്ചാണ് പ്രധാനമായും ഈ വാക്ക് ഉപയോഗിക്കുന്നത്. ഇവർ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണെന്നാണ് ആരോപണം.
Adjust Story Font
16
