കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം
തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമം എന്നാണ് പ്രതിപക്ഷ ആരോപണം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബർ കോഡുകള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം . കോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ തൊഴിലാളി സംഘടനകളാണ് പ്രതിഷേധിക്കുന്നത്. നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്രം തയാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂണിയനും അടക്കമുളള പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. സംയുക്ത കിസാൻ മോർച്ച കളക്ടർമാർക്ക് നിവേദനം നൽകും.
ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങൾക്ക് സംഭരണത്തിനായി കൂടുതൽ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമം എന്നാണ് പ്രതിപക്ഷ ആരോപണം. ഡൽഹി ജന്തർ മന്ദറിൽ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധിച്ചു.
എതിർപ്പുന്നയിച്ച യൂണിയനുകളോട് ചർച്ച നടത്താനും നിർദേശങ്ങൾ ആവശ്യപ്പെടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാകുമെന്നാണ് വിവരം.
26 തൊഴിൽ നിയമങ്ങൾ പൊളിച്ചാണ് കേന്ദ്രസർക്കാർ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. കേന്ദ്ര സർക്കാരിന്‍റെ നാല് ലേബർ കോഡുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം.
Adjust Story Font
16

