'നെഹ്‌റു യുവ കേന്ദ്ര' ഇനി മുതൽ 'മേരാ യുവഭാരത്'; പേര് മാറ്റി കേന്ദ്രസർക്കാർ
1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ന്യൂഡൽഹി: നെഹ്റു യുവ കേന്ദ്ര (എൻവൈകെ)യുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മേരാ യുവഭാരത് എന്നാണ് പുതിയ പേര്. മേരാ യുവഭാരത് എന്നാണ് എൻവൈകെയുടെ വെബ്സൈറ്റിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് നെഹ്റു യുവ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല. പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്.
ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവര്‍ത്തനങ്ങളില്‍ ഭാഗമാക്കുന്നതിനും വേണ്ടിയാണ് നെഹ്‌റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര.
അതേസമയം പേരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത് എത്തി. പേരുമാറ്റം ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത്, വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക, അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

