പുതിയ തൊഴിൽ നിയമം പ്രാബല്യത്തിൽ; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി തൊഴിലാളി സംഘടനകൾ
ചെറിയ ശമ്പളം വാങ്ങുന്നവർക്ക് അനുകുലമായി പ്രൊവിഡൻ്റ് ഫണ്ടിലുള്ള മാറ്റങ്ങളാണ് പ്രധാനം

ന്യൂഡൽഹി: രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റുവിറ്റിയിലുമാണ് പുതിയ മാറ്റങ്ങൾ. സ്ത്രീകള്‍ക്ക് രാത്രികാല ഷിഫ്റ്റുകൾ, 40 പിന്നിട്ട തൊഴിലാളികൾക്ക് സൌജന്യ ആരോഗ്യപരിശോധന അടക്കമുള്ളതാണ് പുതിയ തൊഴിൽ നിയമത്തിൽ പറയുന്നത്. തൊഴിലാളികളുടെ ജോലി സുരക്ഷ കുറയുന്നു എന്ന്കാട്ടി ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകൾ.
അഞ്ചുവർഷംമുമ്പ് പാർലമെന്റ് പാസാക്കിയ നിയമങ്ങളാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ചെറിയ ശമ്പളം വാങ്ങുന്നവർക്ക് അനുകുലമായി പ്രൊവിഡന്റ് ഫണ്ടിലുള്ള മാറ്റങ്ങളാണ് പ്രധാനം. പിഎഫിന് ആനുപാതികമായി അടിസ്ഥാന ശമ്പളത്തിലെ വർദ്ധനവാണ് തൊഴിലാളിക്ക് ലഭിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം. തൊഴിലാളികൾക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ എന്നാണ് പുതിയ ലേബർ കോഡിൽ പറയുന്നത്.
ബേസിക് പേ കണക്കാക്കിയാൽ പിഎഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. ബേസിക് പേ ഉയരുന്നത് അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റിയും ഉയരും. കരാർ ജീവനക്കാരുടെയും ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ ജോലി ചെയ്യുന്നവരുടേയുമടക്കം തൊഴിൽ സുരക്ഷ പുതിയ നിയമം ഉറപ്പുവരുത്തുന്നുണ്ട്. പുതിയ കോഡ് പ്രകാരം ഒരു വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും.
വേതനം, സാമൂഹിക സുരക്ഷ, തൊഴിലിടത്തിലെ സുരക്ഷ, ആരോഗ്യ-തൊഴിൽ സാഹചര്യങ്ങളിലെ മാറ്റങ്ങൾ അടക്കമാണ് പുതിയ നിയമംഉറപ്പുവരുത്തുന്നത്. അതേസമയം പുതിയ നിയമപ്രകാരം 12 മണിക്കൂർ വരെയാണ് തൊഴിൽ സമയം. നിയമങ്ങൾ ലളിതമാക്കിയതിലൂടെ തൊഴിലാളികളുടെ ജോലി സുരക്ഷ കുറയുമെന്നു കാട്ടി 10 പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആണ് ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്
Adjust Story Font
16

