Quantcast

മൻമോഹൻ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിർമലാ സീതാരാമൻ

അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുന്നുണ്ടെന്നും അതുകൊണ്ടാണ് യുപിഎ കാലത്തേക്കാൾ പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നതെന്നും നിർമലാ സീതാരാമൻ

MediaOne Logo

Web Desk

  • Updated:

    2022-02-18 04:46:01.0

Published:

18 Feb 2022 4:25 AM GMT

മൻമോഹൻ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിർമലാ സീതാരാമൻ
X

മുൻപ്രധാനമന്ത്രി മൻമോഹൻസിങ് ഇന്ത്യയെ സാമ്പത്തികമായി പിറകോട്ടു നടത്തിയെന്നും രാജ്യത്ത് പണപ്പെരുപ്പം വർധിപ്പിച്ചെന്നും ധനകാര്യമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രസർക്കാറിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ് രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് നിർമലാ വിമർശനം നടത്തിയത്. ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരുന്ന ഇന്ത്യൻ സാമ്പത്തിക രംഗത്തെ പിറകോട്ട് വലിക്കാൻ യുപിഎ ശ്രമിച്ചെന്നും ഇപ്പോൾ തെരഞ്ഞെടുപ്പ് കാലത്തുള്ള മൻമോഹന്റെ പ്രതികരണം രാജ്യത്തെ പിന്നാക്കമാക്കുന്നതാണെന്നും ധനകാര്യമന്ത്രി ആരോപിച്ചു.

മോദിയുടെയും സിങിന്റെയും കാലത്തെ പണപ്പെരുപ്പവും വിദേശനിക്ഷേപവും താരതമ്യം ചെയ്ത മന്ത്രി മൻമോഹന്റെ കാലത്ത് 22 മാസം പണപ്പെരുപ്പം രണ്ട് അക്കത്തിലായിരുന്നുവെന്നും മൂലധനം വിദേശത്തേക്ക് പോയെന്നും കുറ്റപ്പെടുത്തി. പണപ്പെരുപ്പത്തിന്റെ പേരിൽ മോദി സർക്കാറിനെ ആക്രമിക്കുന്നവർ ആശയക്കുഴപ്പം പരത്തുകയാണെന്നും അവർ ആരോപിച്ചു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടുന്നുണ്ടെന്നും അതുകൊണ്ടാണ് യുപിഎ കാലത്തേക്കാൾ പണപ്പെരുപ്പം നിയന്ത്രിക്കാനാകുന്നതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

സാമ്പത്തിക നയങ്ങളെ കുറിച്ച് സർക്കാറിന് വലിയ ധാരണയില്ലെന്ന് നേരത്തെ മൻമോഹൻസിങ് തുറന്നടിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് ഇപ്പോഴും സർക്കാർ പയറ്റുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇന്നത്തെ സാഹചര്യങ്ങൾ ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് കാലത്തെ സർക്കാറിന്റെ തെറ്റായ നയങ്ങൾ മൂലം സാമ്പത്തിക രംഗം ചുരുങ്ങി. വിലയും തൊഴിലില്ലായ്മയും വർധിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ രോഷമുണ്ട്. എന്നാൽ ഏഴു വർഷം ഭരിച്ചിട്ടും സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞ് തിരുത്താതെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കുറ്റപ്പടുത്തുകയാണ് സർക്കാർ. പ്രധാനമന്ത്രിക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ചരിത്രത്തെയോ രാജ്യത്തെയോ കുറ്റപ്പെടുത്തി നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല.' - മൻമോഹൻ കൂട്ടിച്ചേർത്തു.

'രാജ്യത്ത് പണക്കാർ പണക്കാരും ദരിദ്രർ ദരിദ്രരുമായി തുടരുന്ന സാഹചര്യമാണുള്ളത്. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾ മൂലമാണിത്. വിദേശ നയങ്ങളിലും സർക്കാർ സമ്പൂർണ പരാജയമാണ്. അതിർത്തിയിലെ ചൈനീസ് അധിനിവേശത്തെ മൂടിവയ്ക്കാനാണ് സർക്കാറിന്റെ ശ്രമം. രാഷ്ട്രീയ നേതാക്കൾ ആലിംഗനം ചെയ്തതു കൊണ്ടോ സൗജന്യമായി ബിരിയാണി വാഗ്ദാനം ചെയ്തതു കൊണ്ടോ ബന്ധങ്ങൾ മെച്ചപ്പെടുത്താനാകില്ല. വാഗ്ദാനങ്ങൾ നൽകാൻ എളുപ്പമാണ്. പാലിക്കാൻ പ്രയാസവും' - മൻമോഹൻ ചൂണ്ടിക്കാട്ടി.

Finance Minister Nirmala Sitharaman has said that former Prime Minister Manmohan Singh has pushed India backwards economically and increased inflation in the country.

TAGS :

Next Story