'ഒരാഗ്രഹം കൂടിയുണ്ടായിരുന്നു': രാജ്യസഭയിലേക്ക് പോകുന്നുവെന്ന് സ്ഥിരീകരിച്ച് നിതീഷ് കുമാർ
എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് പോകുന്ന കാര്യം സ്ഥിരീകരിച്ചത്

- Updated:
2026-03-05 06:57:18.0

പറ്റ്ന: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നും രാജ്യസഭയിലേക്ക് മാറുമെന്നും സ്ഥിരീകരിച്ച് നിതീഷ് കുമാർ. എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലെ മുതലുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.
പാർലമെന്റിന്റെ ഇരുസഭകളിലും സംസ്ഥാന നിയമസഭയുടെ ഇരുസഭകളിലും അംഗമാകണമെന്നത് തന്റെ ദീർഘകാലത്തെ ആഗ്രഹമായിരുന്നുവെന്നും പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു. ലോക്‌സഭാ എംപി, എംഎൽഎ, എംഎൽസി എന്നീ നിലകളിൽ അദ്ദേഹം ഇതിനോടകം തന്നെ പ്രവർത്തിച്ചിട്ടുണ്ട്. ഇനി ഒരു രാജ്യസഭാ കാലാവധി കൂടി ലഭിച്ചാൽ തന്റെ ആഗ്രഹം പൂര്‍ത്തിയാകുകയും ചെയ്യും.
"കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിങ്ങൾ എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു, പൂർണ്ണ സമർപ്പണത്തോടെ തന്നെ ഞാന്‍ നിങ്ങളെ സേവിച്ചു. നിങ്ങളുടെ ആ വിശ്വാസവും പിന്തുണയുമാണ് ബിഹാർ വികസനത്തിൽ പുതിയ അദ്ധ്യായങ്ങള്‍ ചേര്‍ത്തത്. നിങ്ങളുമായുള്ള എന്റെ ബന്ധം തുടരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു, വികസിത ബിഹാറിനായി ഞാൻ തുടർന്നും പ്രവർത്തിക്കും. പുതിയ സർക്കാരിന് എന്റെ പൂർണ്ണ പിന്തുണയും മാർഗനിർദ്ദേശവും ഉണ്ടായിരിക്കും''- അദ്ദേഹം എഴുതി.
നിതീഷ് ബിഹാർ മുഖ്യമന്ത്രിസ്ഥാനമൊഴിയുമ്പോൾ ബിജെപി ഏറെക്കാലമായി കാത്തിരിക്കുന്ന മുഖ്യമന്ത്രി പദവിയേറ്റെടുക്കുകയും നിതീഷിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുമെന്നുമാണ് വിവരം. അതേസമയം ബിഹാറിൽ ജെഡിയു പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. ബിഹാറിലെ ജനങ്ങൾ കരയുകയാണെന്ന് നേതാക്കൾ പറഞ്ഞു. നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയാല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരുമുണ്ട്.
Adjust Story Font
16
