Quantcast

രാമസേതുവിന് വ്യക്തമായ തെളിവില്ല: കേന്ദ്രം പാർലമെന്റിൽ

‍ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ നടത്താൻ സർക്കാർ എന്തെങ്കിലും ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന ബിജെപി എം.പി കാർത്തികേയ ശർമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Published:

    23 Dec 2022 10:02 AM GMT

രാമസേതുവിന് വ്യക്തമായ തെളിവില്ല: കേന്ദ്രം പാർലമെന്റിൽ
X

ന്യൂഡൽഹി: ശ്രീലങ്കയിലെ മന്നാർ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടയ്ക്ക് നാടയുടെ ആകൃതിയിൽ ചുണ്ണാമ്പുകല്ലുകളാൽ നിർമിതമായ പ്രദേശം പുരാണത്തിലെ രാമസേതു ആണെന്നതിന് വ്യക്തമായ തെളിവില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ. ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ് ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

രാമസേതു നിലനിന്നിരുന്നതായി കരുതപ്പെടുന്ന ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങളിൽ ദ്വീപുകളും ചുണ്ണാമ്പുകല്ലുകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അവ ഒരു പാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് കൃത്യമായി പറയാൻ കഴിയില്ലെന്ന് മന്ത്രി പാർലമെന്റിൽ പറഞ്ഞു.

"ഒരു പരിധിവരെ, ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ നമുക്ക് ചില കഷണങ്ങളും ദ്വീപുകളും ചിലതരം ചുണ്ണാമ്പുകല്ലുകളും കണ്ടെത്താൻ കഴിഞ്ഞു. എന്നാൽ അവ രാമസേതുവിന്റെ അവശിഷ്ടങ്ങളോ ഭാഗങ്ങളോ ആണെന്ന് കൃത്യമായി പറയാൻ കഴിയില്ല"- ബഹിരാകാശ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

‍ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ നടത്താൻ സർക്കാർ എന്തെങ്കിലും ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന ബിജെപി എംപി കാർത്തികേയ ശർമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

"ബഹിരാകാശ വകുപ്പ് യഥാർഥത്തിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാമസേതുവിന് 18,000 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കണ്ടെത്തുന്നതിന് ഞങ്ങൾക്ക് ചില പരിമിതികളുണ്ട്. ചരിത്രം പരിശോധിച്ചാൽ ആ പാലത്തിന് ഏകദേശം 56 കിലോമീറ്റർ നീളമുണ്ടെന്ന് മനസിലാവും"- സിങ് അവകാശപ്പെട്ടു.

"യഥാർഥത്തിൽ അവിടെ നിലനിന്നിരുന്ന ഘടന കൃത്യമായി ചൂണ്ടിക്കാണിക്കാൻ പ്രയാസമാണ്. എന്നാൽ ആ ഘടനകൾ നിലനിന്നിരുന്നതായി പ്രത്യക്ഷമായോ പരോക്ഷമായോ ഒരു സൂചനയുണ്ട്"- സിങ് അഭിപ്രായപ്പെട്ടു. ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമൻ സീതയെ രാവണനിൽ നിന്നു രക്ഷിക്കാനായി സമുദ്രലംഘനം ചെയ്തുണ്ടാക്കിയ പാലമാണിതെന്നതാണ് ഇതിനെ കുറിച്ചുള്ളൊരു ഐതിഹ്യം.

അതേസമയം, 2021ൽ രാമസേതുവിന്റെ ഉത്ഭവം നിർണയിക്കാൻ അണ്ടർവാട്ടർ റിസേർച്ച് പ്രൊജക്ടിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. രമസേതു എങ്ങനെ, എപ്പോൾ നിർമിച്ചു, അല്ലെങ്കിൽ രൂപപ്പെട്ടു എന്നത് നിർണയിക്കാനാണ് ഗവേഷണം നടത്തുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതിയാണ് ഗവേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്.

കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കുക്കിടയിൽ ഇത് വലിയ ചർച്ചാവിഷയമാണ്.

TAGS :

Next Story