ടിപ്പു സുൽത്താനെയും ആംഗ്ലോ മൈസൂർ യുദ്ധങ്ങളെയും പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി
സംസ്ഥാനങ്ങൾക്ക് അവരുടെ നാട്ടിൽ നിന്നുള്ള വ്യക്തികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താം എന്നായിരുന്നു ഇത് സംബന്ധിച്ച് കേന്ദ്രത്തിന്റെ വിശദീകരണം.

ന്യൂഡൽഹി: ടിപ്പു സുൽത്താൻ, പിതാവ് ഹൈദരലി, 1700ൽ നടന്ന ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ തുടങ്ങിയ ഭാഗങ്ങൾ എട്ടാം ക്ലാസ് സോഷ്യൽ സയൻസ് ടെക്‌സ്റ്റ് ബുക്കിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി. അതത് സംസ്ഥാനങ്ങൾക്ക് അവരുടെ നാട്ടിൽ നിന്നുള്ള വ്യക്തികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താം എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് പാർലമെന്റിൽ കേന്ദ്രത്തിന്റെ മറുപടി.
വിദ്യാഭ്യാസം കൺകറന്റ് ലിസിറ്റിൽ വരുന്ന കാര്യമാണ്. ഭൂരിഭാഗം സ്‌കൂളുകളും സംസ്ഥാന സർക്കാരുകൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. അതത് സംസ്ഥാന സർക്കാരുകൾക്ക് എൻസിഇആർടി പാഠപുസ്തകങ്ങൾ സ്വീകരിക്കുകയോ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി അനുയോജ്യമായ രീതിയിൽ പാഠപുസ്തങ്ങൾ രൂപപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. പ്രാദേശിക വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും കുറിച്ച് കൂടുതൽ കവറേജ് നൽകാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് എംപി ഋതബ്രത ബാനർജിയാണ് ഇന്ത്യയുടെ കൊളോണിയൽ കാലഘട്ടത്തെ കുറിച്ചുള്ള അധ്യായത്തിൽ ടിപ്പു സുൽത്താൻ, ഹൈദരാലി, ആംഗ്ലോ മൈസൂർ യുദ്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ഭാഗം ഒഴിവാക്കുന്നതിനെ കുറിച്ച് പാർലമെന്റിൽ ചോദിച്ചത്.
Adjust Story Font
16

