Quantcast

മുറിയിലേക്ക് വിഷപ്പാമ്പിനെ തുറന്നുവിട്ട് ഭാര്യയെയും രണ്ടുവയസുകാരിയായ മകളെയും കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് യുവാവ് അറസ്റ്റിലാകുന്നത്

MediaOne Logo

Web Desk

  • Published:

    24 Nov 2023 5:50 AM GMT

cobra
X

പ്രതീകാത്മക ചിത്രം

ബെർഹാംപൂർ: ഒഡിഷയിലെ ഗഞ്ചം ജില്ലയില്‍ മുറിയിലേക്ക് വിഷപ്പാമ്പിനെ തുറന്നുവിട്ട് യുവാവ് ഭാര്യയെയും രണ്ടു വയസുള്ള മകളെയും കൊലപ്പെടുത്തി. സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് യുവാവ് അറസ്റ്റിലാകുന്നത്.

കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവ് ഗ്രാമത്തിലാണ് സംഭവം. കെ.ഗണേഷ് പത്ര(25)യാണ് ഭാര്യ കെ.ബസന്തി പത്രയെയും(23) മകള്‍ ദേബസ്മിതയെയും കൊലപ്പെടുത്തിയത്. 2020ലായിരുന്നു ഇരുവരുടെയും വിവാഹം. ഭാര്യയുമായി നിരന്തരം വഴക്കായിരുന്നു പ്രതി. മതപരമായ ആവശ്യത്തിനെന്നു പറഞ്ഞാണ് പ്രതി പാമ്പാട്ടിയില്‍ നിന്നും പാമ്പിനെ വാങ്ങിയത്. ഒക്‌ടോബർ ആറിന് പ്ലാസ്റ്റിക് പാത്രത്തിൽ മൂർഖൻ പാമ്പിനെ കൊണ്ടുവന്ന് പാമ്പിനെ ഭാര്യയും മകളും ഉറങ്ങിക്കിടന്ന മുറിയിലേക്ക് തുറന്നുവിടുകയായിരുന്നു. തുടര്‍ന്ന് പ്രതി മറ്റൊരു മുറിയില്‍ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ നോക്കുമ്പോള്‍ ബസന്തിയും മകളും പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യാപിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഗണേഷിനെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് ഗഞ്ചം പൊലീസ് സൂപ്രണ്ട് ജഗ്മോഹൻ മീണ പറഞ്ഞു."സംഭവം നടന്ന് ഒരു മാസത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. അയാൾക്കെതിരായ തെളിവുകൾ ശേഖരിക്കാൻ കുറച്ച് കാലതാമസം നേരിട്ടു. ചോദ്യം ചെയ്യലിൽ, ആദ്യം ആരോപണം നിഷേധിച്ച പ്രതി പാമ്പ് തനിയെ മുറിയില്‍ കയറിയതാണെന്ന് വാദിച്ചു. ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു.കേസില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും'' എസ്.പി പറഞ്ഞു.

TAGS :

Next Story