ഓപ്പറേഷൻ സിന്ദൂർ; സർവകക്ഷി സംഘത്തിലെ അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ജനപ്രതിനിധികളെ ഇത്തരത്തിൽ അയക്കുന്ന രീതിയെ ലോക രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു എന്ന് പ്രതിനിധി സംഘം ഒന്നടങ്കം വ്യക്തമാക്കി

ന്യൂഡൽഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനൗപചാരികമായിരുന്നെന്ന് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘത്തിലെ അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. താൻ വ്യക്തിപരമായി തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയെന്നും തരൂർ പറഞ്ഞു.
ജനപ്രതിനിധികളെ ഇത്തരത്തിൽ അയക്കുന്ന രീതിയെ ലോക രാഷ്ട്രങ്ങൾ സ്വാഗതം ചെയ്തു എന്ന് പ്രതിനിധി സംഘം ഒന്നടങ്കം വ്യക്തമാക്കി.
നരേന്ദ്ര സറണ്ടർ എന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് തരൂർ അറിയിച്ചു. തരൂരനെ കൂടാതെ മറ്റു രണ്ടുമൂന്ന് പ്രതിനിധി സംഘവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. എല്ലാവരോടും പ്രധാനമന്ത്രി സംസാരിച്ചു.
ദേശീയ രാഷ്ട്രീയ വിവാദങ്ങളിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും തരൂർ പറഞ്ഞു.
വിദേശത്ത് നിന്നും മടങ്ങിയെത്തിയ 7 പ്രതിനിധി സംഘാംഗങ്ങളാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന അത്താഴ വിരുന്നിൽ പങ്കെടുത്തത്. പര്യടനം വിജയകരമായി പൂർത്തിയാക്കിയ സംഘംഗങ്ങളെ മോദി അഭിനന്ദിച്ചു. ഒരു മണിക്കൂർ നീണ്ട യോഗത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ ശശി തരൂർ, ഇ.ടി മുഹമ്മദ് ബഷീർ എന്നിവരും പങ്കെടുത്തു. ജോൺ ബ്രിട്ടാസ് സിപിഎമ്മിൻ്റെ ജമ്മു കശ്മീർ പര്യടനത്തിൽ ആയതിനാൽ യോഗത്തിൽപങ്കെടുത്തില്ല. ആദ്യഘട്ടത്തിൽ പാക്കിസ്താന് പിന്തുണ അറിയിച്ച കൊളംബിയയുടെ നിലപാടിനെ തിരുത്താൻ ആയെന്ന് ശശി തരൂർ എംപി പറഞ്ഞു. ലോക്സഭാ അംഗങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 59 അംഗങ്ങളാണ് 33 രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്.
Adjust Story Font
16

